ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു ഇതുവരെ പാകിസ്ഥാൻ സർക്കാരിന്റെ വാദം. എന്നാൽ ഇപ്പോൾ തീവ്രവാദികൾക്കു സാമ്പത്തിക സഹായം ചെയ്യുന്നുവെന്നാരോപിച്ച് പാകിസ്ഥാനെതിരെ കൊണ്ടുവന്ന സാമ്പത്തിക ഉപരോധത്തിൽ നിന്നു തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തൽ.
തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടെ നേതാക്കളായ ഹാഫിസ് സയീദ്, മസൂദ് അസ്ർ, ദാവൂദ് ഇബ്രാഹിം എന്നിവർക്കും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പാകിസ്ഥാൻ അറിയിച്ചു. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുമെന്നും പാക് സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 18നാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്കറെ ത്വയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസർ, അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം എന്നിവർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള വിജ്ഞാപനം പാക് സർക്കാർ പുറത്തിറക്കിയത്.
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) 2018 ജൂണിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും 2019നകം ഭീകര പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് പടർന്നുപിടിച്ചതോടെ സമയപരിധി നീട്ടി നൽകുകയായിരുന്നു.
എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ പാകിസ്ഥാന് രാജ്യാന്തര സാമ്പത്തിക സഹകരണം കുറഞ്ഞിരുന്നു. ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ വന്നതാണ് ഇപ്പോൾ ഇത്തരമൊരു നടപടി സ്വീകരിക്കാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത്.