ന്യൂഡെൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകർ, കേന്ദ്രമന്ത്രിമാർ. പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവരുടേത് ഉൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണമാകും ഇന്നത്തെ പാർലമെന്റ് സമ്മേളനത്തിലെ ചൂടേറിയ ചർച്ച.
സുപ്രീം കോടതി ജഡ്‌ജിമാരുടെയും സുരക്ഷാ ഏജന്‍സി മേധാവികളുടെയും വിവരങ്ങളും ചോർത്തിയതായും ആരോപണമുണ്ട്. മഴക്കാലസമ്മേളനം പ്രക്ഷുബ്‌ധമാകാൻ കർഷകസമരം, വിലക്കയറ്റം, കോവിഡിന്റെ രണ്ടാംവ്യാപനം നേരിടുന്നതിലെ വീഴ്‌ചകൾ ഉൾപ്പടെയുള്ള വിഷയങ്ങളും പ്രതിപക്ഷത്തിന് മുന്നിലുണ്ട്. കർഷകസമരം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആദ്യദിനം പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.
ഇന്നലെ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത ഇരുസഭകളിലെയും കക്ഷിനേതാക്കളുടെ യോഗത്തിൽ 33 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിൽനിന്ന് ഇടി മുഹമ്മദ് ബഷീർ, എൻകെ പ്രേമചന്ദ്രൻ, തോമസ് ചാഴികാടൻ, എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാർ എന്നിവർ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പീയൂഷ് ഗോയൽ, പ്രൾഹാദ് ജോഷി, വി മുരളീധരൻ, അർജുൻ മേഘ്‌വാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സർക്കാരിന്റെ കാര്യപരിപാടികൾ നടപ്പാക്കാൻ മാത്രമുള്ള വേദിയാക്കി പാർലമെന്റിനെ മാറ്റരുതെന്നും അംഗങ്ങൾക്ക് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള അവസരങ്ങൾ ലഭിക്കണമെന്നും പ്രതിപക്ഷനേതാക്കൾ ആവശ്യപ്പെട്ടു. കാർഷിക പരിഷ്‌കരണ ബില്ലുകൾ, പെട്രോൾ–ഡീസൽ വിലക്കയറ്റം, കോവിഡ് വാക്‌സിനേഷൻ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാൻ കഴിയണമെന്ന് കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ വ്യക്‌തമാക്കി.
ചർച്ചകളിൽനിന്ന് ഓടിയൊളിക്കില്ലെന്ന് യോഗത്തിൽ സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്. അർഥപൂർണമായ ചർച്ചകൾ ഉണ്ടാകണമെന്നും അത് തീരുമാനമെടുക്കൽ നടപടികളെ ശക്‌തിപ്പെടുത്തുമെന്നും സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. എന്നാൽ, അർഥപൂർണം എന്നതുകൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത് സർക്കാരിന് അനുകൂലമായ ശബ്‌ദമാണെന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്.
Most Read: ലോക്ക്ഡൗൺ ഇളവുകളെ വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരം