പൊന്നാനി: മലപ്പുറം പൊന്നാനിയിൽ സ്‌ഥാനാർഥി നിര്‍ണയത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ തള്ളി സിപിഎം ജില്ലാ നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തകരോ അംഗങ്ങളോ പ്രകടനത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു.
10ആം തീയതി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പൊന്നാനിയില്‍ പാര്‍ട്ടിക്ക് പ്രതിസന്ധികളില്ല. എന്താണ് സംഭവിച്ചത് എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും ഇഎന്‍ മോഹന്‍ദാസ് മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് വൈകിട്ടാണ് പൊന്നാനിയില്‍ സിപിഎം സ്‌ഥാനാർഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം നടന്നത്. പി നന്ദകുമാറിനെ സ്‌ഥാനാർഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം നടന്നത്. ടിഎം സിദ്ദീഖിനെ സ്‌ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി.
പാർട്ടി കൊടികളും ബാനറുകളും പ്ളക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നത്. നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രകടനം നടത്തിയത്. രണ്ട് തവണ മൽസരിച്ചവരെ മാറ്റി നിർത്തണമെന്ന മാനദണ്ഡം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്‌പീക്കറും സിറ്റിങ് എംഎൽഎയുമായ പി ശ്രീരാമകൃഷ്‌ണനെ മാറ്റിനിർത്താൻ തീരുമാനിച്ചത്.
പൊന്നാനി മുൻ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടിഎം സിദ്ദീഖ് മൽസരിക്കുമെന്ന ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാറിനെ സ്‌ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. സംസ്‌ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിർദേശിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിൽ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്‌ഥാന സമിതി തീരുമാനം അംഗീകരിക്കുകയും ചെയ്‌തു.
സംസ്‌ഥാനത്ത് ഇത്തവണ ആദ്യമായിട്ടാണ് ഒരു സ്‌ഥാനാർഥിക്ക് വേണ്ടി ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. ടിഎം സിദ്ദീഖ് രണ്ടു തവണ ശ്രീരാമകൃഷ്‌ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
Also Read: ‘ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ല’; മമത ബാനർജി