ന്യൂഡെൽഹി: ഹരിദ്വാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്‌ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്‌ഥാപകനും, ഓഹരി ഉടമയുമായ രാംദേവ്. 2020-21 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇൻഡോർ ആസ്‌ഥാനമായി പ്രവർത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തതാണ് വരുമാനം വർധിക്കാൻ കാരണമായത്.
പതഞ്‌ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയിൽ നിന്നാണ് (16,318 കോടി). 2019-20 കാലത്ത് 13,118 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. സമീപകാലത്ത് തങ്ങളുടെ വിതരണ ശൃംഖല ശക്‌തിപ്പെടുത്തിയതും വരുമാന വർധനവിന് കാരണമായെന്ന് കമ്പനി അവകാശപ്പെടുന്നു.
2018ൽ 10,000ത്തിൽ താഴെയായിരുന്നു കമ്പനിയുടെ വിതരണ പോയിന്റുകളുടെ എണ്ണം. എന്നാൽ ഇപ്പോഴിത് 55,751 എണ്ണമായി വർധിച്ചു. നിലവിൽ 100 സെയിൽസ് ഡിപ്പോകളും 6000 വിതരണക്കാരുമുണ്ട്. 450,000 റീടെയ്ൽ ഔട്ട്ലെറ്റുകളും കമ്പനിക്ക് ഇപ്പോഴുണ്ട്.
വരുമാന വർധനവ് റിപ്പോർട് ചെയ്യുമ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതഞ്‌ജലി ഉൽപന്നങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയർന്നു വരുന്നത്.
നേരത്തെ ചൈനീസ് ഷുഗര്‍ ചേര്‍ത്ത തേനാണ് പതഞ്‌ജലി വില്‍ക്കുന്നതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് കണ്ടെത്തിയിരുന്നു. ഇത് വില്‍പന യോഗ്യമല്ലെന്നും സിഎസ്ഇ വിലയിരുത്തി. എങ്കിലും ഇതൊന്നും കമ്പനിയുടെ വരുമാനത്തെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read Also: കോവിഡ് വ്യാപനത്തിനിടെ കൻവാർ യാത്രയുമായി യുപി; മൂന്ന് കോടിയോളം ആളുകൾ പങ്കെടുക്കുമെന്ന് സൂചന