മലപ്പുറം: പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്‌ഥർ പെൻഷൻതട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ റിലേ സമരം ആരംഭിച്ചു.
പൊന്നാനി നഗരസഭാ ഭരണസമിതിയും, പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയും, ബാങ്ക് ജീവനക്കാരും ചേർന്ന് പാവപ്പെട്ടവർക്ക് ലഭിക്കേണ്ട വിവിധ തരം പെൻഷനുകൾ തട്ടിയെടുത്തു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഈ വിഷയത്തിൽ അന്വേഷണംആവശ്യപ്പെട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും വിവിധ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഇന്ന് മുതൽ റിലേ സമരം ആരംഭിച്ചിരിക്കുന്നത്.
ഈഴുവത്തിരുത്തി കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അബു കാളമ്മൽ അദ്ധ്യക്ഷത വഹിച്ച പരിപാടി ഡിസിസി അംഗം കെ.പി എ അബ്‌ദുൽ ജബ്ബാർ ഉൽഘാടനം ചെയ്‌തു. തുടർന്നുള്ള ദിവസങ്ങളിൽ കോൺഗ്രസിലെ വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ റിലേ സമരം തുടരുമെന്ന് ഭാരവാഹികൾ വ്യക്‌തമാക്കി. അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി കൈക്കൊള്ളാതെ പ്രതിഷേധം അവസാനിക്കില്ല എന്നും അന്വേഷണത്തിനോട് മുഖം തിരിച്ചാൽ ശക്‌തമായ മറ്റു പ്രക്ഷോഭ പരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
“നിലാവുണ്ടന്ന് കരുതി നേരം പുലരുവോളം കക്കാൻ നിന്നാൽ പിടിക്കപ്പെടും എന്നുള്ളതിന്റെ തെളിവാണ് ഈ പെൻഷൻ തട്ടിപ്പ്. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന ഇത്തരം തട്ടിപ്പ് ക്രൂരമാണെന്നും, അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും” ഉൽഘാടകൻ കെ.പി എ അബ്‌ദുൽ ജബ്ബാർ പറഞ്ഞു. പരിപാടിയൽ സന്തോഷ് കടവനാട്, ഷാജിമോൻ കറുകത്തിരുത്തി, ഉസ്‌മാൻ, ആർവി മുത്തു, ഫസലു റഹ്‌മാൻ, റാഷിദ് കടവനാട്, ബാലൻ, രാമചന്ദ്രൻ പൂഴിക്കുന്നത്ത്, ദാസൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Kerala News: കോവിഡ് ചികിൽസ; 10 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ വാഗ്‌ദാനം ചെയ്‌ത് മുസ്‌ലിം ലീഗ്