ജിദ്ദ: റമദാനിലെ ഉംറയ്‌ക്കായുള്ള അനുമതിക്ക് (പെർമിറ്റ്) തുടക്കം കുറിച്ചതായി സൗദി ഹജ് ഉംറ മന്ത്രാലയം. എന്നാൽ, തറാവീഹ് നമസ്‌കാരത്തിനും മക്ക, മദീന ഹറം പള്ളികളിലെ മറ്റ് നമസ്‌കാരങ്ങൾക്കും മദീനയിലെ മസ്‍ജിദു നബവിയിൽ പ്രവാചകന്റെ ഖബറിടത്തിൽ സലാം പറയുന്നതിനും അനുമതി ആവശ്യമില്ല.
ഇഅതമർന, തവക്കൽന ആപ്‌ളിക്കേഷനുകളിലൂടെ നിലവിൽ റിസർവേഷൻ ചെയ്യാനാകും. വിശുദ്ധ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി തീയതിയും സമയവും ആസൂത്രണം ചെയ്യാനുള്ള അവസരം സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
ഒരു തവണ ഉംറ ചെയ്‌തവർക്കു വീണ്ടും ഉംറ ചെയ്യുവാൻ 10 ദിവസം കാത്തിരിക്കണമെന്ന നിയമവും പിൻവലിച്ചു. ഉംറ നിർവഹിക്കാനുള്ള കാലയളവ് പകൽ സമയത്ത് 8ൽ നിന്ന് 12 മണിക്കൂർ ആക്കി വർധിപ്പിക്കുകയും ചെയ്യും.
ഉംറ നിർവഹിക്കുമ്പോൾ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഓരോ തീർഥാടകർക്കും അനുവദിച്ച സമയം കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Most Read: ഹൈദരലി തങ്ങളെന്ന ‘സ്‌നേഹാർദ്രത’ പടിയിറങ്ങി; വിയോഗവിടവ് കനത്തനഷ്‌ടം