മലപ്പുറം: നഗരം കത്തുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂര്‍ണമായി സ്‌തംഭിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ജീവിത പ്രയാസങ്ങളിൽ ഇടപെടേണ്ട ഭരണാധികാരികൾ കാമ്പസ് വീരകഥകൾ പ്രചരിപ്പിച്ച് നടക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മരം മുറി കേസിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് നീക്കം. സംസ്‌ഥാനത്തിന്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികൾ ശ്രദ്ധിക്കാനില്ലാത്ത സ്‌ഥിതിയാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. കോവിഡ് വ്യാപനം മൂലം കുട്ടികളുടെ പഠനം മുടങ്ങി, തൊഴിലില്ലായ്‌മ രൂക്ഷമായി. ഇതൊന്നും പരിഹരിക്കാതെ അനാവശ്യ കാര്യങ്ങളിൽ ഊന്നുകയാണ് സർക്കാർ. ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം.
പഴയതുപോലെ കോവിഡിൽ ഇനി പ്രതിപക്ഷം സർക്കാരിന് പിന്തുണ നൽകില്ല. പ്രതിപക്ഷം ഇനി പ്രതിപക്ഷത്തിന്റെ റോൾ ശക്‌തമാക്കും. ഞാനും പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണ്. എനിക്കും കുറേ കഥകള്‍ പറയാനുണ്ട്. പക്ഷേ അതിനുള്ള സമയം ഇതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മനുഷ്യന്റെ ദുരിതകാലത്ത് കാമ്പസ് വീരഗാഥ പറഞ്ഞുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇങ്ങനെ പോയാൽ സർക്കാരിന് ഒരു സഹകരണവും ഉണ്ടാവില്ല. ശക്‌തമായ ജനകീയ സമരം മുസ്‌ലിം ലീഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National News: രണ്ടില്‍ കൂടുതല്‍ കുട്ടികൾ ഉണ്ടെങ്കിൽ സർക്കാർ ജോലിയില്ല; അസം മുഖ്യമന്ത്രി