ഡെൽഹി: ട്രാൻസ്ജെൻഡേഴ്‌സ്, ലൈംഗിക തൊഴിലാളികൾ, ഗേ എന്നിവർ രക്‌ത ദാനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ സുപ്രീം കോടതിയിൽ ഹരജി. വിഷയം പരിഗണിച്ച ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി.
രക്‌ത ദാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളിലാണ് എൽജിബിടിക്യു കമ്യൂണിറ്റിക്ക് വിലക്കുള്ളത്. പൊതുജന ആരോഗ്യം വെല്ലുവിളി നേരിടുന്ന മഹാമാരിയുടെ കാലത്ത് ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് രക്‌തം ദാനം നൽകാനോ സ്വീകരിക്കാനോ കഴിയാത്തത് ഗുരുതര പ്രശ്‌നമാണെന്ന് ഹരജിയിൽ പറയുന്നു.
കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം 2017ൽ പുറത്തിറക്കിയ ബ്ളഡ് ഡോണർ സെലക്ഷൻ ആൻഡ് ബ്ളഡ് ഡോണർ റഫറൽ മാർഗ നിർദേശത്തിലെ 12, 51 ക്ളോസുകൾക്ക് എതിരെ ആണ് ഹരജി. ഇത് പ്രകാരം ട്രാൻസ്ജെൻഡറുകൾ, വനിതാ ലൈംഗിക തൊഴിലാളികൾ, ഗേ എന്നിവർക്ക് രക്‌തം ദാനം നൽകുന്നതിന് സ്‌ഥിരമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.
ഇത്തരക്കാരിൽ എച്ച്ഐവി എയ്‌ഡ്‌സിനുള്ള സാധ്യത കൂടുതലാണ് എന്ന നിഗമനത്തിലാണ് വിലക്ക്. എന്നാൽ ഒരാളുടെ ലൈംഗിക താൽപര്യത്തിന്റെയും, ജെൻഡർ ഐഡന്റിറ്റിയുടെയും അടിസ്‌ഥാനത്തിൽ ഉള്ള ഇത്തരം ഒഴിവാക്കൽ തികച്ചും ഏകപക്ഷീയവും യുക്‌തി രഹിതവും വിവേചനപരവും അശാസ്‍ത്രീയവുമാണ് എന്ന് ഹരജിയിൽ പറയുന്നു.
എച്ച്ഐവി എയ്‌ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിങ്ങനെയുള്ള രോഗങ്ങൾ ഇല്ലെന്ന് ടെസ്‌റ്റ് ചെയ്‌ത് ഉറപ്പാക്കിയാണ് ദാനമായി ലഭിക്കുന്ന എല്ലാവരുടെയും രക്‌തം ഉപയോഗിക്കുന്നത്, എന്നിരിക്കെ ഇത്തരത്തിലുള്ള വിവേചനത്തിന്റെ ആവശ്യത്തെയാണ് ഹരജി ചോദ്യം ചെയ്യുന്നത്.
ഭരണഘടനയുടെ തന്നെ ആർട്ടിക്കിൾ 14,15,21 എന്നിവയുടെ ലംഘനമാണ് മാർഗനിർദേശം എന്ന് ഹരജി പറയുന്നുണ്ട്. തുല്യതക്കുള്ള അവകാശം, ലിംഗ വിവേചനം തടയൽ, ജീവിക്കാനുള്ള അവകാശം തുടങ്ങി ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഹരജി ആവശ്യപ്പെടുന്നു.
Read Also: കോവിഡ് വ്യാപനം 8 സംസ്‌ഥാനങ്ങളിൽ രൂക്ഷം; നിർദേശങ്ങൾ നൽകി കേന്ദ്രം