ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഇത് രണ്ടാം തവണയാണ് കമ്മീഷൻ പാക് പ്രധാനമന്ത്രിക്ക് നോട്ടീസ് നൽകുന്നത്. രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മലകണ്ഡ് പൊതുസമ്മേളനത്തിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിശദീകരണം നൽകാനും ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇമ്രാൻ ഖാനെ കൂടാതെ, ഫെഡറൽ മന്ത്രിമാരായ അലി സെയ്‌ദി, മുറാദ് സയീദ് തുടങ്ങിയവർക്കും കമ്മീഷൻ രണ്ടാമത്തെ നോട്ടീസ് അയച്ചു. പാകിസ്‌ഥാനിൽ ഇമ്രാൻ ഖാന്റെ ഭരണം തുലാസിലിരിക്കെയാണ് പുതിയ നടപടി. രാജ്യത്ത് അവിശ്വാസ പ്രമേയ വോട്ടിനിടാനിരിക്കെ ഇമ്രാൻ ഖാനോട് രാജിവെക്കാൻ സൈനികമേധാവി ഖമർ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ (ഒഐസി) ഈ മാസം നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നൽകണമെന്നാണ് ആവശ്യം.
രാജ്യത്തെ ചാരസംഘടനകളുടെ മേധാവി നദീം അൻജും ഇമ്രാൻഖാനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെ, ബജ്‌വയും മറ്റു മൂന്നു മുതിർന്ന സൈനിക ജനറൽമാരുമായി നടത്തുന്ന കൂടിക്കാഴ്‌ച സർക്കാരിനെ സംരക്ഷിക്കാൻ ഇടയാക്കുമെന്ന പ്രതീക്ഷ ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നേതൃത്വം വെച്ചുപുലർത്തിയിരുന്നു. എന്നാൽ, ദൗത്യത്തിൽ ഷരീഫ് പരാജയപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
സൈന്യവും കൈവിട്ടതോടെ സർക്കാരിനെ രക്ഷിക്കാൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാൻ. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന പാർട്ടിയിലെ വിമത എംപിമാരെ ആജീവനാന്തം അയോഗ്യരാക്കുന്നതു സംബന്ധിച്ച ഭരണഘടനാ വ്യവസ്‌ഥയിൽ വ്യക്‌തത വരുത്താൻ സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സഭയിൽ അവർ ചെയ്യുന്ന വോട്ട് അസാധുവാക്കാനുള്ള സാധ്യതയും ആരാഞ്ഞു. അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്.
പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെ പറ്റി പറയുന്നില്ല. അതിനാലാണ് കോടതിയെ സമീപിച്ചത്. ആജീവനാന്ത വിലക്ക് ഭയന്ന് വിമതർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇമ്രാൻ ഖാന്റെ സർക്കാർ.
Most Read: നവജാത ശിശുവിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ; അമ്മയെ സംശയം