ഝാന്‍സി: തദ്ദേശീയമായി രൂപകൽപന ചെയ്‌ത് വികസിപ്പിച്ചെടുത്ത പ്രതിരോധ സാമഗ്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്ന ചടങ്ങിലാണ് ഇവ സൈന്യത്തിന്റെ ഭാഗമായത്.
ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ (എല്‍സിഎച്ച്) പരിഷ്‌കൃത രൂപമാണ് വ്യോമസേനയ്‌ക്ക് കൈമാറിയത്. പോര്‍മുഖത്ത് സുശക്‌തമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ കോപ്റ്റര്‍.
ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് പ്രഹരമേല്‍പ്പിക്കാനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ടാങ്ക് ആക്രമണങ്ങളെ പ്രതിരോധിക്കാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും എല്‍സിഎച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്താനാവും. ആയുധങ്ങളും ഇന്ധനവും വഹിച്ച് 5000 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഇറങ്ങാനും അതേ ഉയരത്തിലേക്ക് പറക്കാനും ശേഷിയുള്ള ലോകത്തിലെ ഒരേ ഒരു ഹെലിക്കോപ്റ്ററാണ് ഇത്.
രാജ്യത്തെ പ്രമുഖ സ്‌റ്റാര്‍ട്ടപ്പുകള്‍ സേനയ്‌ക്കായി രൂപകൽപന ചെയ്‌ത ആളില്ലാ ലഘുവിമാനങ്ങളും ഡ്രോണുകളും കരസേനയ്‌ക്കും കൈമാറി. 6-7 കിലോഗ്രാം ഭാരമുള്ള ഡ്രോണുകളും ഇവയില്‍ ഉള്‍പ്പെടും. പടക്കപ്പലുകള്‍ക്കായി തയ്യാറാക്കിയ അഡ്വാന്‍സ്‍ഡ് ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍ നാവിക സേനയുടെയും ഭാഗമായി. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം രൂപകൽപന ചെയ്‌ത ഈ സംവിധാനം ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡാണ് നിര്‍മിച്ചത്.
Malabar News: കാസർഗോഡ് തുറമുഖത്ത് പുതിയ പുലിമുട്ട് നിർമാണം തുടങ്ങി