കൊച്ചി: ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനക്ക് എതിരായ ലക്ഷദ്വീപ് പോലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐഎം. ഐഷക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആശങ്ക തള്ളിക്കളയാൻ സാധിക്കില്ലെന്ന് സിപിഐഎം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. ഐഷാ സുൽത്താനയ്‌ക്കെതിരെ നടത്തുന്നത് കടുത്ത മനുഷ്യവകാശ പൗരവകാശ ലംഘനമാണെന്നും ഭിന്നാഭിപ്രായം പറയുന്നവരെ നിശബ്‌ദരാക്കാൻ ബിജെപി അധികാര ദുർവിനിയോഗം നടത്തുകയാണെന്നും സിപിഐഎം ആരോപിച്ചു.
പോലീസിന്റെ ലക്ഷ്യം തന്നെ ബുദ്ധിമുട്ടിക്കുക മാത്രമാണെന്ന് ഐഷ സുൽത്താന ഇന്നലെ പ്രതികരിച്ചിരുന്നു. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. പോലീസ് തന്നെ നിരന്തരമായി ചോദ്യം ചെയ്യുന്നത് ചിലരുടെ പ്രത്യേക താൽപര്യ പ്രകാരമാണെന്ന് ഐഷ ആരോപിച്ചു.
ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ബയോവെപ്പൺ എന്ന പ്രയോഗം നടത്തിയതിന്റെ പേരിലാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാൽ ഭരണകൂടത്തിനെതിരെ മനഃപൂർവം നടത്തിയ പദപ്രയോഗമല്ലെന്നും, സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ഇത് തിരുത്തിയെന്നും ഐഷ പോലീസിന് മൊഴി നൽകിയിരുന്നു. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ഐഷക്കെതിരെ പരാതി നൽകിയത്. നേരത്തെ കേസിൽ ലക്ഷദ്വീപിൽ വെച്ച് രണ്ട് തവണ പോലീസ് ഐഷയെ ചോദ്യം ചെയ്‌തിരുന്നു.
Read also: മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം തടയാൻ എക്‌സൈസ്; കർശന നിയന്ത്രണങ്ങൾ