പട്‌ന: ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ സ്‌ത്രീകളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും വാക്കുകൾ അപകീർത്തികരം ആയെങ്കിൽ പിൻവലിക്കുന്നതായാലും അദ്ദേഹം പറഞ്ഞു. ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾ തിരിച്ചെടുക്കുന്നു. എന്റെ വാക്കുക്കൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു- നിതീഷ് കുമാർ പറഞ്ഞു.
ബിഹാർ നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ ആയിരുന്നു നിതീഷിന്റെ വിവാദപരാമർശം. ബിഹാറിലെ ഫെർട്ടിലിറ്റി നിരക്ക് 4.2ൽ നിന്ന് 2.9 കുറഞ്ഞതിന്റെ കാരണം നിയമസഭയിൽ വിശദീകരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശമുണ്ടായത്. ജനസംഖ്യ നിയന്ത്രിക്കുന്നതിന് സ്‌ത്രീകൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുക ആയിരുന്നു അദ്ദേഹം.
വിദ്യാസമ്പന്നരായ സ്‌ത്രീക്ക് ലൈംഗികബന്ധത്തിനിടെ, ഭർത്താവിനെ നിയന്ത്രിക്കാനാൻ ആകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പിന്നാലെ, ജനസംഖ്യ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം സ്‌ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന വിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തി. നിതീഷിനെ സ്‌ത്രീവിരുദ്ധനെന്ന് വിശേഷിപ്പിച്ച ബിജെപി, അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമയും നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
എന്നാൽ, നിതീഷ് കുമാറിനെ ന്യായീകരിച്ച ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മുഖ്യമന്ത്രി സ്‌കൂളിലെ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ സ്‌ത്രീകളുടെ പങ്കാണ് പരാമർശിക്കപ്പെട്ടതെന്നും, എന്നാൽ നിതീഷിനെ ലക്ഷ്യംവെച്ചുള്ള ആക്രമണമാണ് ബിജെപി നടത്തിയതെന്നും തേജസ്വി യാദവ് പറഞ്ഞു.
Most Read| ‘ഗാസയിൽ ശസ്‌ത്രക്രിയകൾ നടത്തുന്നത് അനസ്‌തേഷ്യ ഇല്ലാതെ’; ലോകാരോഗ്യ സംഘടന