തിരുവനന്തപുരം: കെഎസ്‌ഇബി സമരം തീർക്കാൻ ഫോർമുലയായെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകും. ചർച്ച പോസിറ്റീവായിരുന്നു. ഭൂമി അനധികൃതമായി നൽകിയെന്ന ആരോപണം പരിശോധിക്കുകയാണ്. ആരോപണത്തിന് രണ്ടുവശമുണ്ട്. അതുകൊണ്ടാണ് പരിശോധനക്ക് വിട്ടത്. ചെയർമാൻ ബി അശോക് മാറിനിൽക്കണമെന്ന കാര്യം ചർച്ചക്കെടുത്തില്ല. സമരം ചെയ്യുന്ന ജീവനക്കാരുമായി നാളെ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്‌ഇബി ചെയർമാന്റെ അധികാര ദുര്‍വിനിയോഗത്തിനും സാമ്പത്തിക ദുർവ്യയത്തിനും എതിരെ വൈദ്യുതി ഭവന് മുന്നിൽ ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കെഎസ്‌ഇബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിഷ്‌കാരങ്ങളിൽ നിന്ന് ചെയര്‍മാന്‍ പിന്‍മാറിയാല്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് സമരസമിതി വ്യക്‌തമാക്കി.
കെഎസ്‌ഇബി ചെയര്‍മാനും സിഐടിയു ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ചെയര്‍മാന്‍ ഡോ.ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്‌ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നു എന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്‌ചിതകാല പ്രക്ഷോഭം നടത്തുന്നത്.
അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ചെയർമാൻ അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്‌ഇബിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ചെയര്‍മാന്‍ തിരിച്ചടിച്ചതോടെയാണ് വിവാദത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്.
Most Read: ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും