തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷാ ചുമതലയും സംസ്‌ഥാന വ്യവസായ സുരക്ഷാ സേനക്ക് കൈമാറും. സംസ്‌ഥാന ഇന്റലിജൻസാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷക്കായി എസ്‌ഐഎസ്എഫ് ഉദ്യോഗസ്‌ഥരെ കൂടി നിയോഗിക്കണമെന്ന റിപ്പോർട് നൽകിയത്. സെക്രട്ടറിയേറ്റിനും വൈദ്യുതി ഭവനും പിന്നാലെയാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷയും എസ്‌ഐഎസ്എഫ് ഉദ്യോഗസ്‌ഥർക്ക് കൈമാറുന്നത്.
നിലവിൽ പോലീസിന്റെ ദ്രുതകർമ സേനക്കാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷാ ചുമതലയുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസിന് സമീപം വരെ പ്രതിഷേധങ്ങൾ എത്തിയതോടെയാണ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ പൂർണമായും വ്യവസായ സുരക്ഷാ സേനക്ക് കൈമാറിയത്. പിന്നാലെ ക്ളിഫ് ഹൗസിന് സമീപത്തേക്കും പോലീസ് വലയം മറികടന്ന് പ്രതിഷേധക്കാർ എത്തിയ സാഹചര്യമുണ്ടായി.
ഇതോടെയാണ് മഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവലോകനം ചെയ്യാൻ ഡിഐജിയുടെ നേതൃത്വത്തിൽ സമിതിക്ക് സർക്കാർ രൂപം നൽകിയത്. ഈ സമിതിയുടെ ശുപാർശയിലാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷ സർക്കാർ എസ്‌ഐഎസ്എഫിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ സേനയുടെ 20 അംഗങ്ങൾ ക്ളിഫ് ഹൗസിലെത്തും. സുരക്ഷാ സേന എത്തിയാലും നിലവിലുള്ള ദ്രുതകർമ സേനയും ക്ളിഫ് ഹൗസിൽ തുടരും.
ഘട്ടംഘട്ടമായി ദ്രുതകർമ സേനയെ കുറച്ച് വ്യവസായ സുരക്ഷാ സേനക്ക് പൂർണമായും ചുമതല കൈമാറും. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാലുടൻ ക്ളിഫ് ഹൗസിന്റെ സുരക്ഷ എസ്‌ഐഎസ്എഫ് ഏറ്റെടുക്കും. സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പുതിയ കറുത്ത കാറിലേക്ക് മാറിയിരുന്നു. അകമ്പടി വാഹനങ്ങളും ഉടൻ കറുപ്പിലേക്ക് മാറും.
Most Read: കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്; രാജ്യത്ത് രോഗമുക്‌തി നിരക്ക് 98.71