ന്യൂഡെൽഹി: കോവിഡ് മഹാമാരി സമയത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഒരു വെല്ലുവിളി ആയിരുന്നു. സ്‌മാർട് ഫോൺ ഇല്ലാത്തതിനാൽ പല കുട്ടികൾക്കും ക്‌ളാസുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഈ അവസ്‌ഥ മനസിലാക്കിയ ഒരു അധ്യാപിക മുന്നൂറിലധികം വിദ്യാർഥികൾക്കാണ് ആശ്വാസമായത്.
രോഹിണി സെക്റ്റർ 8ലെ സർവോദയ വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പാളായ ഭാരതി കൽറയെ 321 വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ എത്തിച്ചു നൽകിയാണ് മാതൃക തീർത്തത്. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ഇവർ സ്‌മാർട് ഫോൺ ശേഖരിച്ചത്.
അധ്യാപികയുടെ ഈ മനസിനെ ഡെൽഹി സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചു. അവാർഡിന് അപേക്ഷിക്കാത്തതിനാൽ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് അതിശയിപ്പിച്ചതായി എഎൻഐയോട് സംസാരിക്കവെ കൽറ പറഞ്ഞു. “അധ്യാപക ദിനത്തിൽ ഈ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. ഞാൻ എന്ത് ചെയ്‌താലും അത് എന്റെ കടമയായിരുന്നു. പക്ഷേ അവാർഡ് ലഭിക്കുന്നത് തികച്ചും വ്യത്യസ്‌തമായ വികാരമാണ്,”- അവർ പറഞ്ഞു.
കോവിഡ് കാലത്ത് ഇങ്ങനെ ഒരു കാര്യത്തിന് മുൻകൈ എടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സ്‌കൂളിലെ പല വിദ്യാർഥികൾക്കും ലാപ്‌ടോപ്പുകളോ ടാബ്‌ലെറ്റുകളോ സ്‌മാർട് ഫോണുകളോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും കൽറ പറഞ്ഞു.
“ആ സമയത്ത് എനിക്ക് നിസ്സഹായത തോന്നി. പിന്നെ, ഞങ്ങളുടെ വിദ്യാർഥികളിൽ ഒരാൾക്ക് കോവിഡ് മൂലം അച്ഛനെ നഷ്‌ടപ്പെട്ടു. ആ സമയത്ത് ഒരു സ്‌മാർട് ഫോൺ വാങ്ങാൻ എനിക്ക് ആ കുട്ടിയോട് ആവശ്യപ്പെടാൻ കഴിയില്ല, അങ്ങനെ ആദ്യം ആ കുട്ടിക്ക് ഒരു സ്‌മാർട് ഫോൺ വാങ്ങി നൽകി. എന്നാൽ, ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാൻ നിരവധി കുട്ടികൾ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ഇതിന് ഒരു പരിഹാരം കാണണമെന്ന് തോന്നി. അങ്ങനെ ഞങ്ങൾ ഒരു ആശയം കൊണ്ടുവന്നു, ഞങ്ങളുടെ സ്‌കൂളിലെ എല്ലാ അധ്യാപകരും അവരുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ബന്ധപ്പെടാൻ തുടങ്ങി. കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വാട്ട്‌സ്ആപ്പിൽ അവരോട് പറഞ്ഞു,”- കൽറ വിശദീകരിച്ചു.
തുടക്കത്തിൽ ആളുകളെ ബോധ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ പതുക്കെ പലരും സഹായിക്കാൻ തുടങ്ങിയെന്നും കൽറ പറഞ്ഞു. “ഞങ്ങൾ ആരംഭിച്ചത് മൂന്നോ നാലോ ഫോണുകൾ കൊണ്ടാണ്, എന്നാൽ ശ്രമം തുടർന്നു കൊണ്ടേയിരുന്നു. ഇത് ഇത്ര വലിയ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല,”- അവർ കൂട്ടിച്ചേർത്തു.
Most Read: നിപ വൈറസ്: പ്രതിരോധം പ്രധാനം; അറിയേണ്ടതെല്ലാം