ചണ്ഡീഗഢ്: പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്‌ദാനങ്ങളും പാലിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ എഎപിയുടെ ഉജ്വല വിജയം വിപ്ളവമാണ്. പഞ്ചാബികൾ വിപ്ളവം കൊണ്ടുവരുമെന്ന് ലോകത്തിന് അറിയാമായിരുന്നു എന്നും അമൃത്‌സറിലെ റോഡ്ഷോയിൽ അദ്ദേഹം പറഞ്ഞു. ആദ്യമായി പഞ്ചാബിന് സത്യസന്ധനായ ഒരു മുഖ്യമന്ത്രിയെ ലഭിച്ചതിൽ സന്തുഷ്‌ടനാണ്.
ഇനി സർക്കാർ പണം മുഴുവൻ പഞ്ചാബിലെ ജനങ്ങൾക്കായി ചിലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ ഇളയ സഹോദരൻ ഭഗവന്ത് മാൻ ‘കട്ടർ ഇമന്ദാർ’ (സത്യസന്ധനായ മനുഷ്യൻ) ആണ്. മന്ത്രിമാരോ എംഎൽഎയോ അഴിമതി നടത്തിയാൽ അവരെയും ജയിലിലേക്ക് അയക്കും. പഞ്ചാബിലെ കൊള്ള നിർത്തും. പഞ്ചാബിലെ ജനങ്ങൾക്കായി സർക്കാർ പണം ചെലവഴിക്കും; കെജ്‌രിവാൾ വ്യക്‌തമാക്കി.
ഞങ്ങളുടെ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റും, ചിലത് സമയമെടുക്കും, ചിലത് ഉടനടി നടപ്പിലാക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. ഖത്കർ കലാനിൽ നടക്കുന്ന സത്യപ്രതിജ്‌ഞാ ചടങ്ങിൽ നിയുക്‌ത മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ചേരാൻ എഎപി ദേശീയ കൺവീനർ ജനങ്ങളോട് ആവശ്യപ്പെട്ടു. മാർച്ച് 16ന് ഭഗവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും, ഭഗവന്ത് മാത്രമല്ല ഓരോ പഞ്ചാബിയും മുഖ്യമന്ത്രിയാകും.
എല്ലാവരും ഖത്കർ കാലനിൽ വന്ന് അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്‌ഞ ചെയ്യണം. ഇനി പഞ്ചാബിൽ വികസനം മാത്രമേ ഉണ്ടാകൂവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ആം ആദ്‌മി പാർട്ടിയെ വൻ ഭൂരിപക്ഷത്തിൽ വിശ്വസിച്ചതിന് സംസ്‌ഥാനത്തെ ജനങ്ങൾക്ക് നന്ദി പറയുന്നതിനാണ് നിയുക്‌ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം കെജ്‌രിവാളും ഞായറാഴ്‌ച അമൃത്‌സറിൽ റോഡ്‌ഷോ നടത്തിയത്.
Read Also: ഒന്നര വര്‍ഷത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകള്‍ ആയിരത്തിൽ താഴെയായി