ദോഹ: പരിസ്‌ഥിതി സൗഹൃദ വാഹനങ്ങൾ നിരത്തിലിറക്കാൻ ഖത്തറിന്റെ ഇലക്‌ട്രിക് വാഹനനയം (ഇവി) നടപ്പാക്കിത്തുടങ്ങി. ഇലക്‌ട്രിക് വാഹന ചാർജിങ് യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ അഷ്ഗാലും കഹ്‌റാമയും തമ്മിൽ ഉടൻ ഒപ്പുവെക്കും.
ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ബന്ധപ്പെട്ട സ്‌ഥാപനങ്ങളുമായി ചേർന്ന് ഇവി നയം തയ്യാറാക്കിയത്. പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനും (കഹ്‌റാമ) ചേർന്നാണ് നയം നടപ്പിലാക്കുന്നത്.
പൊതുഗതാഗത കമ്പനിയായ മൗസലാത്ത് ഉൾപ്പടെയുളള ദേശീയ കമ്പനികളും ഇതിൽ പങ്കാളികളാണ്. ബസ് വെയർഹൗസുകൾ, സ്‌റ്റേഷനുകൾ, മെട്രോ സ്‌റ്റേഷനുകൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 600 ചാർജിങ് ഉപകരണങ്ങൾ കഹ്‌റാമ നൽകും.
പ്രഥമ കാർബൺ രഹിത-പരിസ്‌ഥിതി സൗഹൃദ ഫിഫ ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ നയങ്ങളുടെ ഭാഗമായാണ് പൊതുഗതാഗതത്തിനായി കൂടുതൽ ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്നത്. 2022നകം രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ 25 ശതമാനവും ഇ-ബസുകൾ ആയിരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിനിടെ കാണികൾക്കുള്ള ഗതാഗത സേവനങ്ങളിൽ നിർണായക പങ്കു വഹിക്കുന്നത് ഇ-ബസുകൾ ആയിരിക്കും.
2030നകം രാജ്യത്തെ പൊതു ബസുകൾ, സർക്കാർ സ്‌കൂൾ ബസുകൾ, ദോഹ മെട്രോ ഫീഡർ ബസുകൾ എന്നിവ വൈദ്യുത ബസുകളാക്കി പരിവർത്തനം ചെയ്യും. ബസുകളിൽ നിന്നു പുറംതള്ളുന്ന കാർബൺ പ്രസരണം ഗണ്യമായി കുറക്കാൻ ഇതു സഹായകമാകും. പൊതുഗതാഗത മേഖലയിൽ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്.
Most Read: മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു; സൗദി ദേശീയദിനത്തിനുള്ള സമ്മാനം