മുംബൈ: ഈ സാമ്പത്തിക വർഷത്തെ ആദ്യ പണവായ്‌പ നയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് ഇത്തരമൊരു തീരുമാനം.
അതോടെ റിപ്പോനിരക്ക് 4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. 2019 ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്കിൽ ആർബിഐ 2.50 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അതേസമയം, പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മിറ്റി വിലയിരുത്തി. 2021 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്‌തൃ വില സൂചിക.
മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതും ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപനവുമെല്ലാം സമ്പദ്ഘടനക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോൽപാദനം 1.6 ശതമാനമായി ചുരുങ്ങിയതും തിരിച്ചടിയായി.
Read also: ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ