തിരുവനന്തപുരം: കൊല്ലം മൺറോതുരുത്തിലെ സിപിഎം പ്രവർത്തകൻ മണിലാലിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണ് മണിലാലിനെ ദാരുണമായി കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആർഎസ്എസ്-യുഡിഎഫ് സഖ്യത്തിന്റെ തീരുമാനമാണോ എന്ന് ഇരുകക്ഷികളും വ്യക്‌തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ ആർഎസ്എസും യുഡിഎഫും സഖ്യം സ്‌ഥാപിച്ചതായി വിവരം പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 4 മാസത്തിനുള്ളിൽ 5 സിപിഐഎം പ്രവർത്തകരെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍…
Posted by Pinarayi Vijayan on Monday, 7 December 2020
മണിലാലിന്റെ കൊലപാതകത്തിൽ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റും പ്രതികരിച്ചിരുന്നു. ബിജെപി സംസ്‌ഥാന പ്രസിഡണ്ടിൽ നിന്ന് നേരിട്ട് അംഗത്വമെടുത്തയാളാണ് മണിലാലിനെ കൊലപ്പെടുത്തിയതെന്നും സെക്രട്ടറിയേറ്റ് നേതൃത്വം വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പോലും രാഷ്‌ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനുള്ള മറുപടി ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തന്നെ നൽകണമെന്നും സംസ്‌ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.
Also Read: കേന്ദ്ര ഏജൻസികൾ എത്തിയത് മുഖ്യമന്ത്രിയെ സഹായിക്കാൻ; വി മുരളീധരൻ
ഞായറാഴ്‌ച രാത്രി സിപിഎം പാർട്ടി ഓഫീസിന് സമീപത്തുവെച്ചാണ് മണിലാലിന് നേരെ ആക്രമണം ഉണ്ടായത്. നാട്ടുകാരനായ അശോകൻ വാക്കുതർക്കത്തിനിടെ മണിലാലിനെ കുത്തുകയായിരുന്നു.