കീവ്: യുക്രൈനിലെ രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. സാധാരണക്കാരായ ജനങ്ങൾക്ക് യുക്രൈൻ വിടാൻ അവസരം ഒരുക്കുന്നതിനാണ് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. മാനുഷിക ഇടനാഴികൾ അനുവദിക്കുന്നതിനായി യുക്രൈൻ നഗരങ്ങളായ മരിയുപോളിലും വോൾനോവാഖയിലും ആണ് താൽക്കാലിക വെടിനിർത്തൽ. റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍ രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടര്‍ന്നാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യയുടെ പ്രഖ്യാപനം. യുക്രൈനിലെ വിദേശി വിദ്യാർഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അവസരമെന്നും റഷ്യ അറിയിച്ചു.
അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സുമിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതില്‍ താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്.
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ശക്‌തമായി തുടരുന്ന പശ്‌ചാത്തലത്തില്‍ നടന്ന യുക്രൈന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്‌ജമാക്കാന്‍ ധാരണയായിരുന്നു. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ധാരണയായത്.
ഈ ഇടനാഴികളില്‍ സൈനിക നടപടികള്‍ നിര്‍ത്തി വെക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായം എത്തിക്കുന്നതിനായുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു.
Most Read: മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി മുസ്‌ലിം ലീഗ്