മോസ്‌കോ: യുക്രൈനെതിരായ ആക്രമണം കടുപ്പിക്കാനൊരുങ്ങി റഷ്യ. കരിങ്കടലിൽ ഉണ്ടായിരുന്ന റഷ്യൻ യുദ്ധക്കപ്പൽ മുക്കിയെന്ന അവകാശവാദവുമായി യുക്രൈൻ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. കപ്പൽവേധ മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നിർമിക്കുന്ന കീവിലെ ഫാക്‌ടറിക്ക് നേരെ ക്രൂസ് മിസൈൽ ആക്രമണം നടത്തിയെന്നും റഷ്യ വ്യക്‌തമാക്കി.
യുക്രൈൻ തലസ്‌ഥാനമായ കീവിനെ ലക്ഷ്യമാക്കി നടത്തുന്ന മിസൈൽ ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും വർധിപ്പിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താൻ അതിർത്തി കടന്നെത്തിയ യുക്രൈന്റെ എംഐ- 8 ഹെലികോപ്‌ടർ വെടിവെച്ച് വീഴ്‌ത്തിയെന്ന് ഇതിനിടെ റഷ്യ പ്രസ്‌താവനയിൽ അറിയിച്ചു. യുക്രൈൻ അതിർത്തിയോട് ചേർന്ന റഷ്യൻ പ്രദേശങ്ങളിൽ യുക്രൈൻ ഹെലികോപ്‌ടറുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നുവെന്നും എട്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും മോസ്‌കോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതേസമയം, റഷ്യൻ ആക്രമണത്തെ പ്രതിരോധിച്ച് 50 ദിവസം പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളാഡിമിർ സെലൻസ്‌കി പറഞ്ഞു. പരമാവധി അഞ്ച് ദിവസം മാത്രമേ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയൂ എന്നാണ് റഷ്യ പറഞ്ഞിരുന്നതെന്നും സെലൻസ്‌കി ചൂണ്ടിക്കാട്ടി. ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈൻ സ്വീകരിച്ച പ്രതിരോധ നടപടികളും അദ്ദേഹം വിശദീകരിച്ചു. റഷ്യൻ പടക്കപ്പൽ മുക്കിയതടക്കമുള്ള കാര്യങ്ങൾ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവേ സെലൻസ്‌കി പറഞ്ഞു.
Most Read: തിരഞ്ഞെടുപ്പ്; ഗുജറാത്ത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ, പ്രവർത്തനങ്ങൾ തുടങ്ങി