കൊച്ചി: ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും, ദർശന സമയം നീട്ടാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദർശന സമയം രണ്ടു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. എന്നാൽ, നിലവിൽ 17 മണിക്കൂറുള്ള ദർശന സമയം നീട്ടാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
അതേസമയം, അഷ്‌ടാഭിഷേകത്തിന്റേയും പുഷ്‌പാഭിഷേകത്തിന്റേയും എണ്ണം 15 ആക്കി നിയന്ത്രിച്ചതായും തന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിൽ വ്യക്‌തമാക്കി. ഭക്‌തർ വരിതെറ്റിച്ചു തിക്കും തിരക്കും ഉണ്ടാക്കുന്നത് നിയന്ത്രിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ, ബാരിക്കേഡ് തകർത്ത് ഭക്‌തർ തള്ളിക്കയറുന്നതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ചീഫ് പോലീസ് കോർഡിനേറ്റർക്കാണ് നിർദ്ദേശം നൽകിയത്.
ഷെഡിലും ക്യൂ കോംപ്‌ളക്‌സിലുമുള്ള ഭക്‌തർക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും കൊടുക്കാൻ നടപടി സ്വീകരിക്കാനും ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ഓഫീസിലുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും ദേവസ്വം ബോർഡ് സ്‌പെഷ്യൽ കമ്മീഷണർക്കും നിർദ്ദേശം നൽകി. ആവശ്യത്തിന് വളണ്ടിയർമാരെ നിയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓൺലൈൻ ബുക്കിങ് അടക്കമുള്ള കാര്യങ്ങളിൽ എങ്ങനെ നിയന്ത്രണം കൊണ്ടുവരാം എന്നതിൽ എഡിജിപി തിങ്കളാഴ്‌ച റിപ്പോർട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
തിരക്ക് നിയന്ത്രിക്കാൻ 1203 പോലീസുകാർ, 40 ദുരന്തനിവാരണ സേന എന്നിവർ സന്നിധാനത്തുണ്ടെന്ന് സംസ്‌ഥാന സർക്കാരും, നിലവിൽ 113 ആക്ഷൻ ഫോഴ്‌സ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒരുലക്ഷത്തിൽ കൂടുതൽ തീർഥാടകർ ദർശനത്തിനെത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി വിഷയത്തിൽ ഇടപെട്ടത്.
Most Read| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്