റിയാദ്: ഖത്തറിൽ സൗദി അറേബ്യയുടെ എംബസി ഉടൻ തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ഖത്തർ തലസ്‌ഥാനമായ ദോഹയിൽ ദിവസങ്ങൾക്ക് അകം സൗദിയുടെ എംബസി തുറക്കും എന്നാണ് മന്ത്രി അറിയിച്ചത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്ത്തമാക്കി.
ജോര്‍ദാന്‍ വിദേശകാര്യ മന്ത്രിയോടൊപ്പം റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇക്കാര്യം പറഞ്ഞത്. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ എംബസിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പൂര്‍ണ നയതന്ത്ര ബന്ധം പുനസ്‌ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധം പ്രഖ്യാപിച്ച 2017 ജൂണിലാണ് ഖത്തറിലെ എംബസികള്‍ സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്‌തും അടച്ചുപൂട്ടിയത്. ബന്ധം പുനസ്‌ഥാപിച്ച സാഹചര്യത്തില്‍ നാല് രാജ്യങ്ങളും ഖത്തറിലെ കാര്യാലയങ്ങള്‍ തുറക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് എംബസി തുറക്കുമെന്ന സൗദി മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
അതേസമയം, യുഎഇയിൽ നിന്ന് ഖത്തറിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ തീരുമാനമായി. ഷാർജയിൽ നിന്ന് ദോഹയിലേക്ക് ജനുവരി 18ന് വിമാന സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതായി എയർ അറേബ്യ അറിയിച്ചു. ഇതേ ദിവസം തന്നെ ഖത്തർ എയർ വെയ്‌സ് ഈജിപ്‌തിലേക്കുള്ള സർവീസും പുനരാരംഭിക്കും. ഈജിപ്‌ത് തലസ്‌ഥാനമായ കെയ്‌റോയിലേക്കാണ് ആദ്യ സർവീസ്.
എന്നാൽ സൗദിയിലേക്ക് ഖത്തർ എയർ വെയ്‌സ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ദോഹയിലേക്ക് സൗദി എയർലൈൻസും സർവീസ് തുടങ്ങിയിട്ടുണ്ട്.
2017 ജൂൺ അഞ്ചിനാണ് തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് സൗദി സഖ്യ രാഷ്‌ട്രങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധം പിൻവലിക്കാൻ 13 ഉപാധികളാണ് സൗദി മുന്നോട്ട് വച്ചത്. എന്നാൽ ഇതിൽ ഒന്നുപോലും ഖത്തർ അംഗീകരിച്ചില്ല.
പിന്നീട് ഏറെ ചർച്ചകൾക്ക് ശേഷം ഈ മാസം അഞ്ചിന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ വച്ചുനടന്ന ജിസിസി ഉച്ചകോടിയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തർ ഉപരോധം അവസാനിപ്പിച്ച് കൊണ്ടുള്ള ചരിത്രപരമായ കരാറിലൊപ്പുവെച്ചത്.
Also Read: രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി സ്വീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്; കുവൈറ്റ്