ന്യൂഡെൽഹി: പ്രവാചകനെതിരായ പരാമർശത്തിൽ ബിജെപി മുൻ ദേശീയ വക്‌താവ് നുപൂർ ശർമക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരാമർശത്തിൽ നുപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഉദയ്‌പൂർ കൊലപാതകം ഉൾപ്പടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം നുപൂർ ശർമയുടെ പ്രസ്‌താവനയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പാർട്ടി വക്‌താവ് എന്നത് എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ലെന്നും പ്രസ്‌താവന പിൻവലിച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു. ജീവന് ഭീഷണിയുള്ളതിനാൽ വിവിധ സംസ്‌ഥാനങ്ങളിലേക്ക് കേസുമായി ബന്ധപ്പെട്ട് പോകാൻ സാധിക്കില്ലെന്നും അതിനാൽ കേസുകൾ ഒന്നാകെ ഡെൽഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നുപൂർ ശർമ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ശക്‌തമായും രൂക്ഷമായുമുള്ള വിമർശനങ്ങളാണ് നുപൂർ ശർമക്ക് സുപ്രീം കോടതിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്.
തികച്ചും അപക്വമായ പ്രസ്‌താവനയാണ് നുപൂർ ശർമയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഹരജി പരിഗണിക്കവേ ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജെബി പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് വിമർശിച്ചു. ഉദയ്‌പൂരിൽ ഉണ്ടായ ദാരുണ സംഭവത്തിന് പോലും വഴിവെച്ചത് ഈ പ്രസ്‌താവനയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു വാർത്താ ചാനലിലെ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് പരാമർശങ്ങൾ നടത്തിയതെന്നും ചാനൽ പ്രസ്‌താവന വളച്ചൊടിക്കുകയായിരുന്നു എന്നുമാണ് നുപൂർ ശർമയുടെ അഭിഭാഷകൻ വ്യക്‌തമാക്കിയത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ചാനൽ അവതാരകനെതിരെ നടപടി സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചു. പ്രസ്‌താവന പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയെന്ന് അഭിഭാഷകൻ വ്യക്‌തമാക്കിയെങ്കിലും കോടതി അതിൽ തൃപ്‌തി പ്രകടിപ്പിച്ചില്ല.
Most Read: റെയിൽവേയിൽ ജോലി വാഗ്‌ദാനം; മലബാറിൽ കോടികളുടെ തട്ടിപ്പ്