റാഞ്ചി: മുതിര്‍ന്ന ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കാണിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയ രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ആശുപത്രി ഡയറക്‌ടര്‍. ലാലുവിനെ ചികില്‍സിച്ച ഡോക്‌ടര്‍ ഉമേഷ് പ്രസാദിനെതിരെയാണ് നടപടി.
ലാലുവിന്റെ ആരോഗ്യ നിലയെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഡിസംബര്‍ 12നാണ് ഉമേഷ് ലാലുവിന്റെ ആരോഗ്യ നിലയെപ്പറ്റി വെളിപ്പെടുത്തല്‍ നടത്തിയത്.
‘ലാലു പ്രസാദ് യാദവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും വഷളാകും. പ്രവചിക്കാന്‍ പ്രയാസമാണ്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്’, എന്നായിരുന്നു ഉമേഷ് പ്രസാദ് മാദ്ധ്യമങ്ങളെ അറിയിച്ചത്.
എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിതെന്ന് ജയിലധികൃതര്‍ വ്യക്‌തമാക്കിയതോടെയാണ് ഉമേഷിനെതിരെ ആശുപത്രി അധികൃതര്‍ നടപടിക്ക് തുനിഞ്ഞത്. തുടര്‍ന്ന് ഏത് സാഹചര്യത്തിലാണ് ലാലുവിന്റെ ആരോഗ്യനില സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിംസ് ഡയറക്‌ടര്‍ ഉമേഷിനെതിരെ നോട്ടീസ് അയക്കുകയായിരുന്നു.
നിലവില്‍ ലാലുപ്രസാദിന്റെ ആരോഗ്യനിലയില്‍എന്തെങ്കിലും ഗുരുതരാവസ്‌ഥ ഉള്ളതായി നെഫ്രോളജി വിഭാഗത്തില്‍ നിന്ന് യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്നും റിംസ് ആശുപത്രിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ലാലുവിന്റെ ആരോഗ്യനിലയെപ്പറ്റി ആശങ്കപെടേണ്ടതായി ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതരും പറഞ്ഞത്.
Read also: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും