റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ബസ്‌തർ മേഖലയിൽ ശനിയാഴ്‌ച ഉണ്ടായ ഏറ്റുമുട്ടലിനിടെ മാവോവാദികളുടെ പിടിയിലായ സൈനികനെ വിട്ടയച്ചതായി സംസ്‌ഥാന സർക്കാർ അറിയിച്ചു. 100 മണിക്കൂർ തടവിലാക്കിയതിന് ശേഷമാണ് കമാൻഡോ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിച്ചത്.
നേരത്തെ മൻഹാസിനെ മോചിപ്പിക്കുന്നതിനായി ഒരു മധ്യസ്‌ഥനെ നിയോഗിക്കാൻ ഛത്തീസ്‌ഗഢ് സർക്കാർ തീരുമാനിച്ചിരുന്നു. ജവാനെ മോചിപ്പിക്കണമെന്ന് മാവോവാദികളോട് അഭ്യർഥിക്കാൻ ആദിവാസി പ്രവർത്തകൻ സോണി സോറി ബുധനാഴ്‌ച ഏറ്റുമുട്ടൽ സ്‌ഥലത്തേക്ക് പുറപ്പെടുകയും ചെയ്‌തു. ഇതിനിടെയാണ് മൻഹാസിനെ വിട്ടയച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്‌ഥാനത്ത് നടന്ന ഏറ്റവും ഭീകരമായ ഏറ്റുമുട്ടലാണ് ശനിയാഴ്‌ച നടന്നത്. മൂന്ന് മണിക്കൂറോളം വെടിവെപ്പ് നടന്നു. മാവോയിസ്‌റ്റ് നേതാവിനെ പിടികൂടാൻ രണ്ടായിരത്തോളം സുരക്ഷാ ഉദ്യോഗസ്‌ഥരെയാണ് സംഭവ സ്‌ഥലത്ത് വിന്യസിച്ചിരുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജവാൻമാരുടെ ആയുധങ്ങൾ, വെടിമരുന്ന്, യൂണിഫോം, ഷൂ എന്നിവ മാവോവാദികൾ കൊള്ളയടിക്കുകയും ചെയ്‌തു.
Also Read: നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ റോഹിംഗ്യകളെ മ്യാൻമറിലേക്ക് തിരിച്ചയക്കാൻ പാടുള്ളു; സുപ്രീം കോടതി