മുംബൈ: വസ്‌ത്രവ്യാപാരം തകൃതിയായി നടക്കുന്ന ഗുലാം യാസീൻ ഭായിയുടെ കടയിലേക്ക് കയറിച്ചെല്ലുമ്പോൾ അവിടെ തകൃതിയായ കച്ചടത്തിരക്കുണ്ട്. എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി (SSF Golden Fifty National Conference) ദേശീയ മഹാസമ്മേളനം നടന്നുകൊണ്ടിരിക്കുന്ന ഏകതാ ഉദ്യാൻ മൈതാനത്തോടു ചേർന്നാണ് യാസീൻ ഭായുടെ വ്യാപാര സ്‌ഥലം.
കന്തൂറയും കുർത്തയുമുൾപ്പെടെയുള്ള വസ്‌ത്രങ്ങളാണ് സമ്മേളനത്തിനെത്തിയ പങ്കാളികൾ സന്തോഷപൂർവം ഇവിടെ നിന്നു വാങ്ങി മടങ്ങുന്നത്. ‘ആദ്യമായാണ് ഞാൻ ഇങ്ങനെയൊരു സമ്മേളനം കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മുസ്‌ലിം വിദ്യാർഥികളും സംഘടനാ പ്രതിനിധികളും ഇവിടെ സംഗമിക്കുന്നുവെന്ന് മുമ്പേ അറിയാൻ കഴിഞ്ഞിരുന്നു. അത് വലിയ സന്തോഷവും നൽകിയിരുന്നു.‘ -ഗുലാം യാസീൻ പറഞ്ഞു.
ആത്‌മ നിർവൃതിയോടെ ഗുലാം യാസീൻ ഭായിയുടെ വാക്കുകൾ ഹൃദയത്തിൽ ചേർക്കുന്നതിനിടയിൽ, മുംബൈയിലെ മുസ്‌ലിം ജീവിതത്തെക്കുറിച്ച് ചോദിച്ചു. പ്രദേശവാസിയായ ഇദ്ദേഹം പറഞ്ഞു. ‘മുംബൈയിലെ മുസ്‌ലിം സമൂഹം പ്രധാനമായും ഉപജീവനമാർഗമായി വ്യാപാരത്തെയാണ് ആശ്രയിക്കുന്നത്. ഭൂരിപക്ഷം പേരും സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ളവരോ മധ്യനിലവാരത്തിൽ ഉള്ളവരോ ആണ്. എന്നാൽ, പാവപ്പെട്ട മുസ്‌ലിംകളും കുറച്ചുണ്ട്. മുംബൈ മുസ്‌ലിംകൾ മതപരമായും ഭൗതികമായും വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റം സാധ്യമാക്കാതെ ഇരുന്നവരായിരുന്നു‘.-ഗുലാം യാസീൻ വിശദീകരിച്ചു.
‘എന്നാൽ, സമീപകാലത്ത് ഈ സാഹചര്യത്തിന് വലിയ മാറ്റം കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ചും മതവിദ്യാഭ്യാസം കുറഞ്ഞരൂപത്തിൽ ആർജ്‌ജിച്ചു വന്നിരുന്ന സാമുദായിക പാരമ്പര്യം വിവിധ തരം കൂടായ്‌മകളുടെയും പണ്ഡിതരുടെയുമൊക്കെ ഇടപെടലുകളിലൂടെ വലിയ മാറ്റത്തിനു സാക്ഷിയാവുന്നുണ്ട്. അതിന് ഉദാഹരണമാണ് മുംബൈ നഗരംകീഴടക്കിയ ഈ സമ്മേളനം.‘ -ഗുലാം യാസീൻ കൂട്ടിച്ചേർത്തു.
‘എസ്എസ്‌എഫിന്റെ പ്രവർത്തനങ്ങളും മുംബൈയിൽ സജീവമായി നടക്കുന്നുവെന്നത് വലിയരൂപത്തിൽ ആശ്വാസവും സന്തോഷവും നൽകുന്നുണ്ട്.‘ -ഇദ്ദേഹം പറഞ്ഞു. ‘നമ്മൾ ഇന്ത്യൻ ജനത‘ എന്ന പ്രമേയത്തിൽ നവംബർ 24ന് മുംബൈയിൽ ആരംഭിച്ച എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസ് ഇന്നു വൈകുന്നേരത്തോടെ അവസാനിക്കും.
RELATED READ | ‘തല മറക്കുന്ന എല്ലാ വസ്‌ത്രങ്ങളും നിരോധിച്ചു’; നിലപാട് മാറ്റി കർണാടക