കൊച്ചി: വെള്ളിയാഴ്‌ച നടത്താനിരുന്ന കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിന് സ്‌റ്റേ. കെഎസ്‌യുവിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സർവകലാശാലയോട് കോടതി നിർദ്ദേശിച്ചു.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവകലാശാല തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് എസ്‌എഫ്‌ഐ – കെഎസ്‌യു സംഘർഷം ഉണ്ടായിരുന്നു. തിരുവനന്തപുരം ലോ കോളേജിലുണ്ടായ സംഘർഷത്തിൽ കെഎസ്‍യു യൂണിറ്റ് പ്രസിഡണ്ടും വനിതാ നേതാവുമായ സഫ്‌ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. സഫ്‌നയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മർദ്ദിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്. യൂണിയന്‍ ഉൽഘാടനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഭവം നടന്നതെന്നാണ് സൂചന. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കട്ടപ്പന ഗവ. കോളേജിലും സമാനമായ സംഘർഷം ഉണ്ടായിരുന്നു. കോളജ് തിരഞ്ഞെടുപ്പിനിടെയാണ് സംഘർഷം നടന്നത്. കെഎസ്‌യുവിന്റെ ചെയർമാൻ സ്‌ഥാനാർഥി ബാസിൽ, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് കുസാറ്റ് തിരഞ്ഞെടുപ്പിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Most Read: ലൈംഗിക പീഡന പരാതി; കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഡോ. കെ ഹാരിസിനെ പുറത്താക്കി