തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ അടുത്ത ഞായറാഴ്‌ച വരെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം. കോവിഡ് വ്യാപനം കുറക്കാൻ സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഇങ്ങനെ:-
- തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്‌ഥാനാർഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്‌ഥര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിന് അടുത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
- അടിയന്തര സേവനമേഖലയിലുള്ള സംസ്‌ഥാന- കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും തടസമില്ലാതെ പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാർക്ക് യാത്രാ വിലക്കില്ല.
- അടിയന്തരാവശ്യം എന്നനിലയിലുള്ള വ്യവസായ സംരംഭങ്ങള്‍, കമ്പനികള്‍, മറ്റ് സ്‌ഥാപനങ്ങള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ യാത്രക്കായി സ്‌ഥാപനത്തിന്റെ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണം.
- മെഡിക്കല്‍ ഓക്‌സിജൻ വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാം.
- ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം- പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തടസമില്ല.
- ഐ.ടി.-അനുബന്ധ സ്‌ഥാപനങ്ങളില്‍ അത്യാവശ്യ ജീവനക്കാര്‍ക്കല്ലാതെ ബാക്കിയെല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം, അല്ലെങ്കില്‍ വിശ്രമം അനുവദിക്കണം.
- മരുന്ന്, പഴം, പച്ചക്കറി, മൽസ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവക്ക് പ്രവർത്തിക്കാം. രാത്രി 9 മണിക്ക് എല്ലാ സ്‌ഥാപനങ്ങളും അടക്കണം.
- ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാത്രി 9 മണിവരെ ഹോം ഡെലിവറിയും പാര്‍സലും മാത്രം അനുവദിക്കും.
- ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് 10 മുതൽ ഒരു മണിവരെ മാത്രം പ്രവേശനം.
- ദീര്‍ഘദൂര ബസുകള്‍, തീവണ്ടികള്‍, വിമാനസര്‍വീസ്, ചരക്ക് സര്‍വീസ് എന്നിവക്ക് മുടക്കമുണ്ടാവില്ല. ബസ് സ്‌റ്റാൻഡ്, റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പൊതു-സ്വകാര്യ-ടാക്‌സി വാഹനങ്ങള്‍ അനുവദിക്കും. ഇങ്ങനെ പോകുന്നവര്‍ യാത്രാരേഖ കരുതണം.
- കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റർ ചെയ്‌ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. വിവാഹത്തിന് പരമാവധി 50 പേര്‍ മാത്രം. ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
- മറുനാടന്‍ തൊഴിലാളികള്‍ക്ക് തൊഴിലിടത്തില്‍ ജോലിയെടുക്കാം.
- വീട്ടുജോലിക്ക് പോകുന്നവർക്കും പ്രായമായവരെ ശുശ്രൂഷിക്കാന്‍ എത്തുന്നവർക്കും യാത്രാ തടസമില്ല.
- റേഷന്‍ കടകള്‍, സിവില്‍ സപ്‌ളൈസ് ഔട്ട് ലെറ്റുകൾ എന്നിവക്ക് പ്രവര്‍ത്തിക്കാം.
- ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് മാത്രം പ്രവേശനം.
- സിനിമ, സീരിയല്‍, ഡോക്യുമെന്ററി തുടങ്ങിയ ഇന്‍ഡോര്‍-ഔട്ട് ഡോർ ഷൂട്ടിങ്ങുകളും അനുവദിക്കില്ല.
Also Read: ആഘോഷങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ്; നടപ്പിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം