തിരുവനന്തപുരം: കെഎസ്ഇബി സമരം ശക്‌തമാക്കാന്‍ സംയുക്‌ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന്‍ വളയും. മെയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ നാളെ വൈദ്യുതി മന്ത്രിയെ കാണും.
വൈദ്യുതി ബോര്‍ഡില്‍ സിപിഐഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വൈദ്യുതിമന്ത്രി കെ കൃഷ്‌ണന്‍കുട്ടി പാലക്കാട് സര്‍വകക്ഷി യോഗം വിളിച്ചിട്ടുള്ളതിനാല്‍ ഇതു നടന്നില്ല. സാഹചര്യത്തിലാണ് സമരം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ നാളെ വൈദ്യുതി മന്ത്രിയെ കാണുന്നത്.
സിപിഐഎം സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണനുമായി കഴിഞ്ഞ ദിവസം അസോസിയേഷന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സമരം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്.
സ്‌ഥലംമാറ്റം അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് അസോസിയേഷന്‍. വാട്ടര്‍ അതോറിറ്റിയിലെ ഓഫിസര്‍മാരുടെ സംഘടന അടക്കം ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തെ വൈദ്യുതി ഭവന്‍ വളയല്‍ അടക്കമുള്ള സമരപരിപാടികള്‍ കൂടുതൽ കടുപ്പിക്കുമെന്നാണ് സമര സഹായ സമിതി വ്യക്‌തമാക്കുന്നത്.
Most Read: രാഷ്‌ട്രീയ കൊലപാതകങ്ങൾ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ