കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തമിഴ്‌നാട് വനം വകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്‌നക്കാരൻ ആണെന്നും, ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാണെന്നും തമിഴ്‌നാട് വനംവകുപ്പ് പറയുന്നു. കൊമ്പനെ മയക്കുവെടി വെച്ച് ഉൾവനത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ ശ്രമം. മേഘമലയിലെ വരശ്‌നാട് താഴ്‌വരയിലേക്ക് മാറ്റാനാണ് തീരുമാനം.
നാളെ പുലർച്ചെയാണ് ദൗത്യം തുടരുക. തമിഴ്‌നാട്ടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ അവിടെയുള്ള പുളിമരത്തോട്ടത്തിലാണ് നിലവിലുള്ളത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ രണ്ടു തവണ ആകാശത്തേക്ക് വെടിവെച്ചതോടെ ആന വിരണ്ട് ഓടിയിരുന്നു. കൊമ്പൻ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിച്ചത്.
ശ്രീവില്ലി പുത്തൂർ-മേഘമല ടൈഗർ റിസർവിന്റെ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. നാളെ അതിരാവിലെയാണ് ദൗത്യം. സംഘത്തിൽ മൂന്ന് കുങ്കിയാനകൾ, പാപ്പാൻമാർ, ഡോക്‌ടർമാരുടെ സംഘം, വിവിധ സേനാ വിഭാഗങ്ങൾ എന്നിവർ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക. അതേസമയം, ആന ഇപ്പോഴത്തെ നിലയിൽ നിന്ന് മാറാതെ നോക്കും.
കമ്പത്ത് നിരോധനാജ്‌ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ, വനംവകുപ്പ് ഉദ്യോഗസ്‌ഥർ അരിക്കൊമ്പന് ഭക്ഷണം എത്തിച്ചു നൽകി. ആനയെ പിടികൂടുന്നത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും വനംമന്ത്രിയും തമ്മിൽ ആശയവിനിമയം നടത്തി. തേനി എംഎൽഎയുമായും ഇരുവരും ചർച്ച നടത്തുന്നുണ്ട്. ആനയെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും എംകെ സ്‌റ്റാലിൻ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പം ടൗണിൽ ഇറങ്ങിയത്. ഓട്ടോറിക്ഷയും ബൈക്കും ഉൾപ്പടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന ബൽരാജിന് പരിക്കേറ്റു. ടൗണിലെ പ്രധാന റോഡുകളിൽ ഒന്നിലൂടെ ആളുകളെ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Most Read: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത ഉത്തരവിനെതിരെ ഹരജിക്കാരൻ ഹൈക്കോടതിയിൽ