മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചക്ക് 1.45ന് ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട് മലപ്പുറം ജിലാ കളക്‌ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും.
അപകടത്തിന് ഉത്തരവാദികൾ ആയവരെ ഉടൻ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു. കൂടാതെ, ഉത്തരവാദികളായ ഉദ്യോഗസ്‌ഥരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ കേസെടുക്കാൻ രജിസ്‌ട്രാർക്ക് നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയും നഗരസഭയും പോലീസ് മേധാവിയും കളക്‌ടറും പോർട്ട് ഓഫീസറും എതിർ കക്ഷികളാകും.
അതിനിടെ, ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാർക്ക് എതിരെയും കൊലക്കുറ്റം ചുമത്തി. ഉടമ നാസറിന് പുറമെ അഞ്ചു ജീവനക്കാരാണ് നിലവിൽ അറസ്‌റ്റിലായത്. നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ബോട്ടുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പിൽ നിന്നും ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത മുഴുവൻ രേഖകളും പോലീസ് പരിശോധിക്കുകയാണ്.
Most Read: സ്വവർഗ വിവാഹം; ഹരജികളിൽ വാദം പൂർത്തിയായി- കേസ് വിധി പറയാൻ മാറ്റി