കൊച്ചി: എസ്‌ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രണ്ടും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളാണെന്ന് ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പാലക്കാട് സഞ്‌ജിത്ത് വധക്കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിലെ ഉത്തരവിലാണ് കോടതിയുടെ ഗൗരവമുള്ള പരാമർശം.
സിബിഐക്ക് കേസ് കൈമാറാന്‍ ജസ്‌റ്റിസ് കെ ഹരിപാല്‍ തയ്യാറായില്ലെങ്കിലും എസ്‌ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതി ഉത്തരവിലുള്ളത്. ഉത്തരവിന്റെ 27ആം ഖണ്ഡികയിലാണ് ഇരു സംഘടനകള്‍ക്കുമെതിരായ പരാമര്‍ശമുള്ളത്.
എസ്‌ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തില്‍ സംശയമില്ല എന്നാണ് കോടതി വ്യക്‌തമാക്കുന്നത്. ഇരുസംഘടനകളും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് എന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് സംഘടനകളേയും നിരോധിച്ചിട്ടില്ലെന്ന കാര്യംകൂടി ഉത്തരവില്‍ ഹൈക്കോടതി എടുത്തു പറയുന്നു.
സഞ്‌ജിത്ത് വധക്കേസില്‍ എസ്‌ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും സംസ്‌ഥാന-ദേശീയ നേതാക്കള്‍ക്ക് ബന്ധമില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടുള്ളതെന്ന കാര്യം കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം അറസ്‌റ്റിലായി കഴിഞ്ഞു. ഇനി കേസ് സിബിഐക്ക് കൈമാറിയാല്‍ അന്വേഷണം നീണ്ടുപോകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സിബിഐക്ക് കൈമാറാതിരുന്നത്.
Most Read: പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ