മുംബൈ: ടി.ആര്‍.പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ചാനലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു റിപ്പബ്ളിക് ടിവിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ബിഗ് ബോസ് 14 ന്റെ വീക്കെന്‍ഡ് എപ്പിസോഡില്‍ മൽസരാര്‍ത്ഥികളോട് സംസാരിക്കവേ ആയിരുന്നു സല്‍മാന്റെ പ്രതികരണം.
‘ബിഗ് ബോസ് മാത്രമല്ല ഏത് ഷോ ആയാലും ശരിയായ വഴിയിലാവണം മൽസരിക്കേണ്ടത്. ടി.ആര്‍.പി റേറ്റിങ്ങിന് വേണ്ടി എന്തും ചെയ്യരുത്. സത്യസന്ധരായിരിക്കുക. അസംബന്ധവും കള്ളവും പറയാതിരിക്കുക, അലറി വിളിക്കാതിരിക്കുക, അധികൃതര്‍ നിങ്ങളുടെ ചാനല്‍ പൂട്ടിക്കളയും. എനിക്ക് പറയാനുള്ള കാര്യം ഞാന്‍ പരോക്ഷമായി പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാനെതിരെ അര്‍ണബ് ഗോസ്വാമി നടത്തിയ പ്രതികരണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിലും ചലച്ചിത്ര മേഖലയിലെ അംഗങ്ങള്‍ക്കെതിരായി ഉയരുന്ന മയക്കുമരുന്ന് ആരോപണങ്ങള്‍ക്കും ഇടയില്‍ മൗനം പാലിച്ചിരിക്കുകയാണ് സല്‍മാനെന്നും സല്‍മാന്‍ എവിടെയാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട് എന്നുമായിരുന്നു അര്‍ണബ് പറഞ്ഞത്. സല്‍മാന്‍ എവിടെ എന്ന് ചോദിച്ചുകൊണ്ട് റിപബ്ളിക് ചാനലില്‍ ദീര്‍ഘ നേരം ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
മുംബൈ പൊലീസിന്റെ അന്വേഷണത്തിലാണ് റിപബ്ളിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ചെന്ന് തെളിഞ്ഞത്. റിപബ്ളിക് ടിവി കൂടാതെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകളാണ് നടപടി നേരിടുന്നത്. റിപബ്ളിക് ടിവി കാണാന്‍ ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്‌ദാനം ചെയ്‌തതായി അന്വേഷണത്തില്‍ വ്യക്‌തമായിരുന്നു.
Read also: ഡെല്‍ഹി കലാപം; അന്വേഷണത്തിന് വിദഗ്‌ധ സമിതി