തിരുവനന്തപുരം: വിദ്യാർഥി-യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗം പേരും മദ്യപാനികളാണെന്ന് മന്ത്രി എംവി ഗോവിന്ദൻ. ഇവരെ മാറ്റിയെടുക്കാൻ ശക്‌തമായ ബോധവൽക്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
യുവാക്കൾക്കിടയിലുള്ള ലഹരി ഉപയോഗം കുറക്കാൻ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ശക്‌തിപ്പെടുത്തണം. ഇപ്പോൾ നടത്തുന്നതിന്റെ പത്തിരട്ടി നടത്തണം. നൂറു ശതമാനം കുട്ടികളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനം എത്തിക്കണം. ഇതിന് വേണ്ടി വിദ്യാർഥി യുവജന സംഘടനകളുടെ സഹായം തേടാം. സ്വയം കുടിക്കാതിരിക്കുന്ന ബോധ്യത്തിലേക്ക് അവരെ എത്തിക്കുക എന്നതാണ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണ്. കടൽ മാർഗമാണ് സംസ്‌ഥാനത്തേക്ക് മയക്കുമരുന്ന് അടക്കം എത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽസംസ്‌ഥാനമായ തമിഴ്നാട്ടിലേക്കും മഹാരാഷ്‌ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്ന് എത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.
മദ്യപിക്കുന്നവരുടെ എണ്ണം കുറവുണ്ട്. എന്നാൽ, യുവജന സംഘടനകളിലെ മദ്യപിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ആരെയെങ്കിലും അടച്ചാക്ഷേപിക്കണം എന്ന ലക്ഷ്യത്തോടെയല്ല ഇത് പറയുന്നത്. ബോധവൽക്കരണം നടത്തേണ്ടവർ സ്വയം ബോധവൽക്കരിക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ, മന്ത്രിയുടെ പരാമർശം ഇടതു യുവജന സംഘടനകളെ ഉദ്ദേശിച്ചാണെന്ന് കെഎസ്‌യു പ്രതികരിച്ചു.
Most Read: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം