മലപ്പുറം: നാടിന്റെ പുരോഗതി സാധ്യമാകണമെങ്കിൽ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം ആവശ്യമാണ്. അതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്; കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു.
‘ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്‌തുതകളും’ എന്ന വിഷയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി മീഡിയാ മിഷൻ യൂട്യൂബ് ചാനലിൽ നടത്തിയ വെർച്വൽ സെമിനാർ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു
അർഹതപ്പെട്ട അവകാശങ്ങൾ മുസ്‌ലിം സമുദായത്തിന് പലപ്പോഴും നഷ്‌ടപ്പെടുന്നു. ഇത് വ്യത്യസ്‌ത കമ്മീഷനുകൾ കണ്ടെത്തിയതാണ്. പല പരിഹാര നിർദേശങ്ങളും മുന്നോട്ട് വെച്ചതുമാണ്. അവ മുസ്‌ലിംകൾക്ക് ലഭ്യമാക്കാനാവശ്യമായ നടപടികൾ വേഗത്തിലാവണം. ഇത് കേവലം ഒരു മത സമൂഹമെന്ന നിലയില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ നീതി നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്.
സമുദായങ്ങൾ തമ്മിൽ പരസ്‌പര സൗഹാർദ്ദവും സഹകരണവും ഭദ്രമാക്കികൊണ്ട് തന്നെ ഇത് സാധ്യമാണ്. ഭരണഘടനാപരമായ നിർദേശങ്ങളെ സാമുദായിക സ്‌പർദ്ധക്ക് മാർഗമാക്കുന്നതിന് അവസരമൊരുക്കരുത്. തെറ്റായ വാർത്തകൾ പടച്ച് സ്‌പർദ്ധയും വിടവും സൃഷ്‌ടിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ എല്ലാവരും തയ്യാറാവണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ജില്ല പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോ. എപി അബ്‌ദുൽ ഹകീം അസ്ഹരി വിഷയാവതരണം നടത്തി.
‘പിന്നാക്ക വിദ്യാർഥി യുവതലമുറയെ സംവരണത്തിന്റെ രക്ഷാകവചമൊരുക്കി അധികാര പങ്കാളിത്തമുറപ്പാക്കണം. അതോടൊപ്പം കൃഷിയിലും മറ്റ് തൊഴിൽ പരിശീലനങ്ങളിലും വ്യാപൃതരാക്കാൻ പ്രചോദിപ്പിക്കുകയും വേണം. വിദ്യാഭ്യാസ പുരോഗതിയിലുടെ വളർച്ച കൈവരിക്കാനും മെറിറ്റിലൂടെ തന്നെ ഭരണ ഉദ്യോഗ മേഖലകളിൽ പ്രവേശനം നേടാനുമുള്ള ആത്‌മവിശ്വാസം ലഭ്യമാക്കണം. ഇതിനായി പലിശ രഹിത ബാങ്കിംഗ് സംവിധാനം സ്‌ഥാപിതമാക്കണം’ -ഡോ. ഹകീം അസ്ഹരി പറഞ്ഞു.
മുസ്‌ലിം ന്യൂനപക്ഷ പുരോഗതിക്കായി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം മുസ്‌ലിംലീഗും ഉൾക്കൊള്ളുമെന്ന് തുടർന്ന് പ്രസംഗിച്ച കുറുക്കോളി മൊയ്‌തീൻ എംഎൽഎ പറഞ്ഞു. പിന്നാക്ക മുസ്‌ലിംങ്ങൾക്കായി ഏർപ്പെടുത്തിയ പദ്ധതികൾ നൂറ് ശതമാനവും അവർക്ക് തന്നെ ലഭ്യമാക്കാനാവശ്യമായ ഇടപെടൽ വേണമെന്ന് കോൺഗ്രസ് പ്രതിനിധി ഇഫ്‌തിഖറുദ്ദീൻ പറഞ്ഞു.
ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമായ സമുദായത്തിന്റെ വളർച്ചക്ക് അധികാരത്തിലിരുന്ന ഭരണീയരുടെ അശ്രദ്ധ കനത്ത തിരിച്ചടിയായെന്നും ഇത് മറികടക്കാനാവശ്യമായ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാകണം; ഐഎൻഎൽ സംസ്‌ഥാന പ്രസിഡണ്ട് പ്രൊഫസർ എപി അബ്‌ദുൽ വഹാബും പറഞ്ഞു.
നരേന്ദ്രൻ കമ്മീഷൻ, സച്ചാർ കമ്മീഷൻ ശുപാർശകൾ വെള്ളം ചേർക്കാതെ നടപ്പിൽ വരുത്താനുള്ള ശ്രമങ്ങൾക്ക് രാഷ്‌ട്രീയ പാർട്ടികളും സാമുദായിക സംഘടനകളുടെയും യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും വിഭവ അവസര വിതരണം ജനസംഖ്യക്ക് ആനുപാതികമായി നടപ്പിലാക്കണമെന്നും മോഡറേറ്റായ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. കെകെഎസ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകിയ വെർച്വൽ കോൺഫറൻസിൽ പിഎം മുസ്‌തഫ കോഡൂർ സ്വാഗതവും കെപി ജമാൽ നന്ദിയും പറഞ്ഞു.
Most Read: ‘പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്, സത്യം മറച്ചുവെക്കാൻ ശ്രമിച്ചു’; പ്രിയങ്ക ഗാന്ധി