ചെന്നൈ: രാഷ്‌ട്രീയത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറച്ച് നടൻ രജനികാന്ത്. തീരുമാനത്തിൽ മാറ്റമില്ലെന്നും ആരാധകർ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ നിസഹായാവസ്‌ഥ ജനങ്ങൾ മനസിലാക്കണമെന്നും തന്നെ സമ്മർദ്ദത്തിലാക്കരുതെന്നും നടൻ പറഞ്ഞു. ‘
ഡിസംബർ അവസാനത്തോടെ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നടൻ പിൻവാങ്ങുകയായിരുന്നു. ദൈവം തന്ന സൂചനയാണ് തന്റെ അനാരോഗ്യമെന്നും ഇനി രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്നും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം അറിയിച്ചത്. ഇതിനെ തുടർന്ന് ആരാധകരുടെ ഇടയിലും പാർട്ടി പ്രവർത്തകർക്കിടയിലും വൻ പ്രതിഷേധമാണ് ഉയർന്നത്.
രജനികാന്ത് രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചെന്നൈയിൽ ആരാധകർ നിരാഹാര സമരം നടത്തി. രജനികാന്തിന്റെ ഔദ്യോഗിക ആരാധന സംഘടനായ മക്കൾ മൺട്രത്തിന്റെ വിലക്ക് മറികടന്നാണ് മറ്റ് ആരാധകർ സമരവുമായി മുന്നോട്ട് പോകുന്നത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒപ്പം മഹാരാഷ്‌ട്ര, കർണാടക, ആന്ധ്രാ, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നും ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കുവാൻ കൂട്ടമായി എത്തിയിട്ടുണ്ട്.
രജനിയെ മുഖ്യമന്ത്രിയായി കണ്ടുപോയെന്നും തീരുമാനം പുനഃപരിശോധിക്കണം എന്നുമാണ് ആരാധകരുടെ ആവശ്യം. ‘സൂപ്പർസ്‌റ്റാർ മുഖ്യമന്ത്രി’ എന്നെഴുതിയ പോസ്‌റ്ററുകളും ബാനറുകളും പ്രതിഷേധത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചെന്നൈയിൽ ആരംഭിച്ചിരിക്കുന്ന സമരം വെറും ‘ട്രെയ്‌ലർ’ മാത്രമാണെന്നും മധുര, സേലം എന്നിവിടങ്ങൾ ഉൾപ്പടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ആരാധകർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്റെ ചെന്നൈയിലുള്ള വസതിക്ക് മുന്നിൽ ആരാധകർ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതേ വേദിയിൽ വെച്ച് ആരാധകരിലൊരാൾ സ്വയം തീകൊളുത്തി ആത്‌മഹത്യക്ക് ശ്രമിക്കുകയും ചെയ്‌തു. തുടർന്ന്, നടൻ ചെന്നൈ അതിർത്തിയിലെ ഫാം ഹൗസിലേക്ക് താമസം മാറി. പ്രതിഷേധം വ്യാപകമാക്കുമെന്ന് ആരാധകർ മുന്നറിയിപ്പ് നൽകുമ്പോഴും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് രജനികാന്തിന്റെ നിലപാട്.
Also Read: പരീക്ഷണം പൂർത്തിയാകാതെ കോവാക്‌സിന് അനുമതി നൽകില്ല; ഛത്തീസ്‌ഗഡ്