തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്‌തീൻ എംഎൽഎയുടെ വസതിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച എൻഫോഴ്സ്മെന്റ് റെയ്‌ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂർ നീണ്ടുനിന്ന പരിശോധന ഇന്ന് പുലർച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിലാണ് ഇഡി പരിശോധന നടത്തിയത്.
എസി മൊയ്‌തീനുമായി ബന്ധമുള്ള നാല് പേരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇഡി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്‌ഥരാണ് റെയ്‌ഡ് നടത്തിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഇഡി ഉദ്യോഗസ്‌ഥർക്കൊപ്പം കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്‌ഥരും എംഎൽഎയുടെ വീട്ടിലെത്തിയത്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്‌തീന്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.
കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജിൽസ് എന്നിവരുടെ മൊഴികളുടെ അടിസ്‌ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് സൂചന. അതേസമയം, ഇഡി പരിശോധന അജണ്ടയുടെ ഭാഗമാണെന്നാണ് എസി മൊയ്‌തീൻ ആരോപിച്ചത്. വീടിന്റെ മുക്കും മൂലയും ഇഡി ഉദ്യോഗസ്‌ഥർ പരിശോധിച്ചതായും അദ്ദേഹം അറിയിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താനായിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്‌തീന്റെ പ്രതികരണം. 22 മണിക്കൂർ മാദ്ധ്യമങ്ങൾ തന്നെ കാത്തു നിന്നില്ലേ, അതായിരുന്നു അജണ്ടയെന്നും അദ്ദേഹം പ്രതികരിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും താൻ ആർക്കോ വായ്‌പ ലഭിക്കാൻ സഹായം ചെയ്‌തുവെന്ന് ആരുടെയോ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്.
ആ കാലത്ത് താൻ ഡിസിസി സെക്രട്ടറി ആയിരുന്നു. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നിൽക്കേണ്ടതായുള്ള ഒരു സാഹചര്യവും നിലവിൽ തനിക്കില്ല. ഇരിങ്ങാലക്കുട സ്വദേശിയായ വ്യക്‌തിയുടെ മൊഴിയുണ്ടെന്ന് ഇഡി സംഘം പറഞ്ഞിരുന്നു. വസ്‌തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണ സംഘം അരിച്ചുപെറുക്കി. എന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഭാര്യയുടെയും മക്കളുടെയും വസ്‌തുവിന്റെ വിവരങ്ങൾ തുടങ്ങി എല്ലാം അന്വേഷണ സംഘം പരിശോധിച്ചുവെന്നും എസി മൊയ്‌തീൻ കൂട്ടിച്ചേർത്തു.
Most Read| അഭിമാന നിമിഷത്തിനായുള്ള കാത്തിരിപ്പിൽ രാജ്യം; ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ഇന്ന്