ന്യൂഡെൽഹി: അറസ്‌റ്റ് തടയണം എന്നാവശ്യപ്പെട്ട് ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിന്റെ നിർമ്മാതാക്കളും അഭിനേതാക്കളും സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. നടൻ സീഷൻ അയ്യൂബ്, ആമസോൺ ക്രിയേറ്റീവ് ഹെഡ് അപർണ പുരോഹിത്, പരമ്പരയുടെ നിർമ്മാതാവ് ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരാണ് അറസ്‌റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
തങ്ങൾക്കെതിരായ കേസുകൾ മുംബൈ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടണമെന്നും അവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈക്കാര്യം കോടതി അംഗീകരിച്ചു. ജസ്‌റ്റിസുമാരായ അശോക് ഭൂഷൺ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
“നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അനിയന്ത്രിതമല്ല. ഒരു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് അവകാശമില്ല,”- ബെഞ്ച് പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് വിവിധ സംസ്‌ഥാനങ്ങളിൽ താണ്ഡവ് അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. സഫർ, പുരോഹിത് എന്നിവരെ കൂടാതെ, നിർമ്മാതാവ് ഹിമാൻഷു മെഹ്‌റ, ഷോയുടെ എഴുത്തുകാരൻ ഗൗരവ് സോളങ്കി, നടൻ മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവർ ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിനെതിരെ മൂന്ന് വ്യത്യസ്‌ത ഹരജികൾ സമർപ്പിച്ചിരുന്നു.
Also Read: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു