കോഴിക്കോട്: കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഒടുവിൽ പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ബസ് പുറത്തിറക്കാനായത്.
കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 15 എ – 2323 എന്ന സ്വിഫ്റ്റ് ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നെത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണ് തൂണുകള്‍ക്കിടയില്‍ ഡ്രൈവർ ബസ് പാര്‍ക്ക് ചെയ്‌ത് പോയത്.
രാവിലെ എത്തിയ ജീവനക്കാര്‍ ഇത് കണ്ട് അന്തംവിട്ടു. പിന്നാലെ ബസ് പുറത്തിറക്കാനുളള പല പരീക്ഷണങ്ങളായി. ടയറിന്റെ കാറ്റ് പാതി അഴിച്ച് വിട്ട് ബസ് തള്ളി പുറത്തെത്തിക്കാന്‍ ചിലര്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. മറ്റു ചില നിര്‍ദ്ദേശങ്ങളും ഉയര്‍ന്നെങ്കിലും വിലകൂടിയ വണ്ടിയായതിനാല്‍ പലരും പിന്‍മാറി.
ഒടുവില്‍ തൂണുകളില്‍ സ്‌ഥാപിച്ചിട്ടുള്ള ഇരുമ്പ് വളയം പൊട്ടിച്ച് വിടവ് ഉണ്ടാക്കി പുറത്തിറക്കാനായി ശ്രമം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നീക്കം വിജയിച്ചു. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജയചന്ദ്രനാണ് വണ്ടി പുറത്തിറക്കിയത്.
അതേസമയം, കെ സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സ്വിഫ്റ്റ് മാനേജ്മെന്റ്. വിശദമായ റിപ്പോർട് തേടിയിട്ടുണ്ടെന്നും റിപ്പോർട് ലഭിച്ച ശേഷം അന്വേഷണം നടത്തുമെന്നും സിഎംഡി വ്യക്‌തമാക്കി.
തൂണുകൾക്കിടയിൽ ബസ് നിർത്തി ആളുകളെ ഇറക്കിയ ശേഷം ഡ്രെെവർ മറ്റൊരു വണ്ടിയിൽ പോവുകയായിരുന്നു. പിന്നീട് മറ്റ് ജീവനക്കാരാണ് ബസ് തൂണുകൾക്കിടയിൽ കുടങ്ങിപ്പോയെന്ന് മനസിലാക്കിയത്. ഡ്രെെവറുടെ പരിചയക്കുറവാണോ ബസ് കുടുങ്ങിയതിന് കാരണമായതെന്ന് വ്യക്‌തമല്ല.
Most Read: മധ്യ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്