ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട് 5.30ന് നടക്കും. പുനഃസംഘടനയിൽ ഉൾപ്പെട്ടവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിളിപ്പിച്ചു. മന്ത്രിമാരുടെ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ, നാരായൺ റാണ എന്നിവർക്ക് കാബിനറ്റ് പദവി നൽകും. കേന്ദ്രമന്ത്രിയായി മീനാക്ഷി ലേഖിയെയും പരിഗണിക്കുന്നുണ്ട്. 6 കാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ് വിവരം. അവസാനവട്ട ചർച്ചകൾ നീളുകയാണെങ്കിൽ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ നാളെത്തേക്ക് മാറ്റും.
പുനഃസംഘനയുടെ ഭാഗമായി സഹകരണ മന്ത്രാലയവും രൂപീകരിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനാ പ്രഖ്യാപനം വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാർ എന്നിവരാണ് അവസാനവട്ട യോഗത്തിൽ പങ്കെടുക്കുക.
ലോക് ജനശക്‌തി പാർട്ടിയിൽ നിന്ന് പശുപതി പരസിനും അപ്‌നാ ദളിൽ നിന്ന് അനുപ്രിയ പട്ടേലും നിഷാദ് പാർട്ടിയുടെ സഞ്‌ജയ് നിഷാദും മന്ത്രിസഭയിൽ എത്തും. വി മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും. വിദേശകാര്യ വകുപ്പ് നിലനിർത്തും രാജ്യത്തെ സഹകരണ പ്രസ്‌ഥാനങ്ങളെ ശക്‌തിപ്പെടുത്തുന്നതിനും സഹകരണ സ്‌ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാനുമാണ് പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചത്. 81 അംഗങ്ങളെ വരെ ഉൾപ്പെടുത്താവുന്ന സഭയിൽ ഇപ്പോൾ 53 പേർ മാത്രമാണുള്ളത്.
Also Read: ഫാദർ സ്‌റ്റാൻ സ്വാമിയുടെ മരണം; ദുഃഖം രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ വിഭാഗം