ലക്‌നൗ: ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന സംസ്‌ഥാനത്ത് നിന്നുള്ള താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വ്യക്‌തിഗത ഇനങ്ങളിൽ സ്വർണം നേടുന്ന കളിക്കാർക്ക് ആറ് കോടി രൂപ പാരിതോഷികമായി നൽകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ടീം ഇനങ്ങളിൽ സ്വർണം നേടിയാൽ സംസ്‌ഥാനത്ത് നിന്നുള്ള ടീം അംഗത്തിന് മൂന്ന് കോടി രൂപ പാരിതോഷികമായി നൽകും.
ഇതിന് പുറമെ ടീം ഇനത്തിലും വ്യക്‌തിഗത ഇനത്തിലും ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന സംസ്‌ഥാനത്ത് നിന്നുള്ള കായിക താരങ്ങൾക്ക് 10 ലക്ഷം രൂപയും ധനസഹായമായി നൽകും. വെള്ളി മെഡൽ ജേതാക്കൾക്ക് രണ്ട് കോടി രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടി രൂപയുമാണ് യുപി സർക്കാർ പാരിതോഷികമായി നൽകുക.
ഷൂട്ടിംഗ് താരങ്ങളായ സൗരഭ് ചൗധരി, മിറാജ് ഖാൻ, ജാവലിൻ ത്രോ താരം ശിവ്പാൽ സിംഗ്, അനു റാണി എന്നിവരടക്കം 10 പേരാണ് യുപിയിൽ നിന്ന് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുന്നത്. ഇതിൽ 10 മീറ്റർ എയർ പിസ്‌റ്റളിൽ മൽസരിക്കുന്ന സൗരഭ് ചൗധരി ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്. മിക്‌സഡ് ടീം 10 മീറ്റർ എയർ പിസ്‌റ്റളിൽ മനു ബേക്കർക്കൊപ്പവും ചൗധരി മൽസരിക്കുന്നുണ്ട്.
126 കായിക താരങ്ങളടങ്ങുന്ന ഇന്ത്യൻ സംഘമാണ് ഇത്തവണ ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. ഈ മാസം 23 മുതൽ ആഗസ്‌റ്റ് 8 വരെയാണ് ഒളിമ്പിക്‌സ്. കോവിഡ് ഭീതിയെ തുടർന്ന് കാണികൾക്ക് പ്രവേശനമില്ലാതെയാണ് ഇത്തവണ മൽസരങ്ങൾ നടക്കുക.
Read Also: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ സ്‌പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കും