കൊച്ചി: ലൈഫ് മിഷൻ സിഇഒയും കോഴിക്കോട് മുൻ ജില്ലാ കളക്‌ടറുമായിരുന്ന യുവി ജോസ് നാളെ സർവീസിൽ നിന്ന് വിരമിക്കുകയാണ്. ഐഎഎസിലേക്കുള്ള വരവും ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളും ഫേസ്‌ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ് ഇദ്ദേഹം.
ലൈഫ് മിഷൻ വിവാദം ഔദ്യോഗിക ജീവിതത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് യുവി ജോസ് പറഞ്ഞു. 2018 നവംബറിൽ ജില്ലാ കളക്‌ടർ എന്ന റോളിൽ പരമാവധി സമയമായ മൂന്ന് വർഷം അവസാനിക്കാറായപ്പോഴാണ് തിരുവനന്തപുരത്തേക്കുള്ള വിളി വന്നത്. ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ തസ്‌തികയ്‌ക്കൊപ്പം മനസുകൊണ്ട് ആഗ്രഹിച്ച ലൈഫ് മിഷൻ സിഇഒ എന്ന പോസ്‌റ്റും ലഭിച്ചു. ലൈഫ് മിഷനിൽ ആയിരുന്നു കൂടുതൽ ശ്രദ്ധയും താൽപര്യവും.
ഒരു വർഷം കൊണ്ട് സർക്കാരിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ലൈഫ് മിഷനെ വളർത്താൻ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്‌ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതുപരിപാടിയായി മാറുകയും ചെയ്‌തു.
എന്നാൽ, അവിടുന്നങ്ങോട്ട് എന്റെ വ്യക്‌തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും പിടിച്ചുകുലുക്കിയ സംഭവങ്ങളാണ് നടന്നത്. റെഡ് ക്രസന്റ് എന്ന അന്താരാഷ്‌ട്ര സംഘടനയുമായി നടന്ന എംഒയു ഒപ്പിടലും അതിന്റെ മറവിൽ ചിലർ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണ്. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പും മാദ്ധ്യമങ്ങളുടെ ആക്രമണവും ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കാത്ത മാനസിക സംഘർഷമുണ്ടാക്കി.
ആദ്യം പതറിയെങ്കിലും തെറ്റൊന്നും ചെയ്‌തിട്ടില്ലാത്തതിനാൽ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്‌തിയുമായി മുന്നോട്ട് പോവുകയാണ് താനെന്നും യുവി ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read: കൊടകര കേസ്; ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും