ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ബീറ്റാ വകഭേദത്തെ നേരിടാൻ ബൂസ്‌റ്റർ പരീക്ഷണവുമായി ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്‌ട്രാസെനക്കയും. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബീറ്റാ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമായ വാക്‌സിൻ ഉൽപാദിപ്പിക്കാനാണ് നീക്കം.
ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, പോളണ്ട് എന്നിവിടങ്ങളിലെ 2,250 പേരിലാണ് പരീക്ഷണം നടക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരും വാക്‌സിൻ സ്വീകരിക്കാത്തവരും പരീക്ഷണത്തിന്റെ ഭാഗമാകുന്നുണ്ട്. AZ816 എന്ന പേരിലറിയപ്പെടുന്ന പുതിയ വാക്‌സിൻ അസ്‌ട്രാസെനക്കയുടെ നിലവിലെ വാക്‌സിന്റെ സമാന അടിസ്‌ഥാന ഘടനയുള്ളതാണ്. ബീറ്റാ വകഭേദത്തെ നേരിടാനായി സ്‌പൈക്ക് പ്രോട്ടീനിൽ ജനിതക മാറ്റം വരുത്തിയാണ് പുതിയ ബൂസ്‌റ്റർ വാക്‌സിൻ വികസിപ്പിച്ചത്.
നിലവിൽ കൊറോണ വൈറസിനെതിരെ നിരവധി വാക്‌സിനുകൾ ലഭ്യമാണെങ്കിലും വൈറസിന്റെ ജനിതക വകഭേദങ്ങളെ പ്രതിരോധിക്കാൻ ഇതിനനുസൃത മാറ്റങ്ങളുള്ള വാക്‌സിനുകൾ ആവശ്യമായി വരും. ഇതിനായാണ് ബൂസ്‌റ്റർ വാക്‌സിനുകൾ വികസിപ്പിക്കുന്നത്. ഇവ വൈറസ് വകഭേദത്തെ ചെറുക്കാൻ ഫലപ്രദമാണെന്ന് തെളിയുകയാണെങ്കിൽ നേരത്തെ വാക്‌സിൻ എടുത്തവരും പുതിയ വാക്‌സിൻ ബൂസ്‌റ്റർ സ്വീകരിക്കേണ്ടി വരും.
Also Read: ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം