ആലപ്പുഴ: തൃശൂരിലെ സിപിഎം- ബിജെപി സഖ്യം വളരെ വ്യക്‌തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാക്കുന്ന സെറ്റിൽമെന്റിൽ അവസാനിക്കുമെന്നും വിഡി സതീശൻ കുറ്റപ്പെട്ടുത്തി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യം ഉണ്ടാക്കുമെന്ന് വിഡ്ഢികൾ മാത്രമേ പറയൂ. കോൺഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയ്‌ക്കാൻ ദേശീയതലത്തിൽ ബിജെപി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ജയിക്കാൻ സാധ്യതയുള്ള കേരളത്തിൽ ബിജെപിയുമായി കോൺഗ്രസ് കൂട്ടുകൂടുമെന്ന് സിപിഎം പറയുന്നത്, അവർക്ക് പറയാൻ വേറൊന്നും ഇല്ലാത്തത് കൊണ്ടാണെന്നും വിഡി സതീശൻ വിമർശിച്ചു.
കോൺഗ്രസ് വിരുദ്ധതയാണ് സിപിഎം ലക്ഷ്യം. കോൺഗ്രസ് മുക്‌ത ഭാരതമാണ് ബിജെപി ലക്ഷ്യം. കൂടിയോജിക്കുന്നത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ, മാസപ്പടി, ലാവലിൻ കേസുകൾ സെറ്റിൽ ചെയ്‌തതിന് പകരമായി കുഴൽപ്പണ കേസിൽ നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കി കൊടുത്തുവെന്നും സതീശൻ ആരോപിച്ചു.
അതേസമയം, സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഇനിയും ചുവരെഴുത്ത് നടത്തിയാൽ നടപടി ഉണ്ടാകുമെന്നും വിഡി സതീശൻ മുന്നറിയിപ്പ് നൽകി. ചുവരെഴുത്തുകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് എതിരായ സർക്കാരിന്റെ സമരം കെടുകാര്യസ്‌ഥത മറയ്‌ക്കാനാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി സംസ്‌ഥാന സർക്കാർ ഉണ്ടാക്കിയതാണ്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള പണം സംബന്ധിച്ച ധവളപത്രം ഇറക്കണം. രേഖകൾ കൊടുത്തിട്ടും പണം കിട്ടുന്നില്ലെങ്കിൽ സമരത്തെ പിന്തുണക്കുന്നത് പരിഗണിക്കാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| മൽസ്യ തൊഴിലാളികളുടെ മോചനം; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം