മലപ്പുറം: കേരള സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി ഓഡിറ്റ് റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാക്കിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഈ അധിക ബാധ്യത സർക്കാർ മറച്ചുവെച്ചെന്നും റിപ്പോർട്ടിലുണ്ടെന്ന് വിഡി സതീശൻ വ്യക്‌തമാക്കി.
‘കേരളത്തെ എൽഡിഎഫ് സർക്കാർ സാമ്പത്തികമായി തകർത്ത് തരിപ്പണമാക്കി. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് അപകടം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സഞ്ചിത നിധിയിൽ നിന്നുള്ള പണമെടുത്താണ് കിഫ്‌ബി വരുത്തുന്ന നഷ്‌ടം നികത്തുന്നത്. രണ്ടുതവണ വൈദ്യുതി ചാർജ് കൂട്ടി. കെട്ടിടനികുതിയും വെള്ളക്കരവും ഇന്ധന നികുതിയും ഉൾപ്പടെ എല്ലാ സേവനങ്ങളുടെയും നിരക്ക് കൂട്ടി. ഇതിനിടയിൽ രൂക്ഷമായ വിലക്കയറ്റവും ഉണ്ടായി’- വിഡി സതീശൻ പറഞ്ഞു.
‘വിലക്കയറ്റം പിടിച്ചുനിർത്തേണ്ട സപ്ളൈക്കോയെയും സർക്കാർ തകർത്തു. 3000 കോടിയാണ് സപ്ളൈകോയുടെ നഷ്‌ടം. സബ്‌സിഡി നൽകേണ്ട 13 നിത്യോപയോഗ സാധനങ്ങൾ സപ്ളൈകോയിലില്ല. സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് പറഞ്ഞവരാണ് സബ്‌സിഡി വെട്ടിക്കുറച്ച് വില കൂട്ടിയത്. ഈ സർക്കാർ സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും സാധാരണക്കാരെ പ്രതിസന്ധിയിൽ ആക്കുന്നതാണ്. അതിനാൽ സപ്ളൈകോയിലെ വിലക്കയറ്റം അടിയന്തിരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം’- വിഡി സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിന്റെയും നവകേരള സദസിന്റെയും പേരിൽ നടന്ന പിരിവിന് കണക്കില്ലെന്നും സതീശൻ ആരോപിച്ചു. ഉദ്യോഗസ്‌ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളപ്പിരിവ് നടത്തി. രാഷ്‌ട്രീയ പ്രചാരണം നടത്താൻ ഉദ്യോഗസ്‌ഥരെ ഇറക്കി പിരിവ് നടത്തുകയാണ്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്‌ഥരാണ് ഏറ്റവും കൂടുതൽ പണം പിരിച്ചത്. കേരളത്തിൽ ഏതെങ്കിലും കാലത്ത് ഇതുപോലൊരു പിരിവ് നടന്നിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Most Read| സംസ്‌ഥാനത്ത് ചൂട് കൂടുന്നു; നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്