കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. ജാമ്യം അനുവദിച്ചാൽ മാത്രം നാട്ടിലെത്തിയാൽ മതിയെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ആലോചന. ഇതിനായി വിജയ് ബാബു നിയമോപദേശം തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം 22നാണ് പുതുമുഖ നടിയുടെ പരാതിയിൽ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രതി എവിടെ ഒളിച്ചാലും പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പോലീസ് ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജയ് ബാബുവിനെ പിടികൂടാൻ കഴിഞ്ഞില്ല. പരാതി ലഭിച്ച് രണ്ടുദിവസത്തിന് ശേഷം വിജയ് ബാബു രാജ്യം വിട്ടിരുന്നു.
ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ പോലീസ് തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതുവരെ യുഎഇയില്‍ നിന്ന് കൊച്ചി പോലീസിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യുഎഇ എംബസിയിലും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇയാളുടെ മേല്‍വിലാസം കിട്ടിയാല്‍ മാത്രമേ അടുത്തപടിയായ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാകൂ. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റി അയക്കാന്‍ അവിടുത്തെ പോലീസ് നിര്‍ബന്ധിതരാകും. മേല്‍വിലാസം കിട്ടാത്തതിനാൽ വഴിയും അടഞ്ഞിരിക്കുകയാണ്.
ഇതിനിടെ, വിജയ് ബാബുവിന് രാജ്യം വിടാൻ പോലീസ് ബോധപൂർവം അവസരം ഒരുക്കിയെന്ന ആരോപണം ഉയർന്നിരുന്നു. പരാതിക്കാരിയായ നടിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബു ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ നിലപാടിലാണ് ഇനി കേസിന്റെ ഭാവി.
Most Read: ഓപറേഷനിലൂടെ നാവ് രണ്ടാക്കി; ഒരേസമയം രണ്ട് പാനീയങ്ങൾ രുചിച്ച് യുവതി