പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹത്തിന് പിന്തുണയുമായി എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിന്നുള്ള വൈദികരും. വാളയാര്‍ കേസിനു പിന്നില്‍ ഏതോ ഉന്നതന്‍ ഒളിച്ചിരിപ്പുണ്ട്. അതാരാണെന്ന് അറിയില്ല, ഫാ. ജോയ്‌സ് കൈതക്കോട്ടില്‍ ആരോപിച്ചു.
ഏത് ഉന്നതനെ സംരക്ഷിക്കാനാണ് സര്‍ക്കാരും ഉദ്യോഗസ്‌ഥരും ശ്രമിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം പറ്റുന്ന പോലീസ് ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് ചോദിച്ച അദ്ദേഹം ഡിവൈഎസ്‌പി സോജന് നേരെയും ആരോപണങ്ങൾ ഉന്നയിച്ചു. ആരെയൊക്കെ രക്ഷിക്കണമെന്ന് സോജന് അറിയാമെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തുന്ന ശ്രമം കാണുമ്പോള്‍ ഏതെങ്കിലും പോലീസ് ഉദ്യോഗസ്‌ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും വൈദികര്‍ ആരോപിച്ചു. മുതലാളിത്വത്തിന്റെ വക്‌താക്കളായി ഇടതുപക്ഷം മാറുമ്പോള്‍ ഇത്തരം തെറ്റുകള്‍ നാട്ടില്‍ നടക്കുമെന്നും ഫാ.ജോയ്‌സ് ചൂണ്ടിക്കാട്ടി.
വികസന മുന്നേറ്റ യാത്രയിലാണ് സര്‍ക്കാര്‍. എന്തിന്റെ വികസന യാത്രയാണിത്? പോക്‌സോ കേസുകളുടെയാണോ? വാളയാര്‍ പോലെ ഒരു സ്‌റ്റേഷനില്‍ 40 പോക്‌സോ കേസുകളുണ്ടെന്ന് പറയുമ്പോള്‍ സംസ്‌ഥാനം എങ്ങോട്ടാണ് പോകുന്നതെന്ന് ചര്‍ച്ച ചെയ്യണം.
ഫാസിസ്‌റ്റ് ഭരണകൂടത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് പോലീസിന് അമിതാധികാരം കൊടുക്കുന്നത്. സര്‍ക്കാരിന്റെ ഉന്നത സ്‌ഥാനങ്ങളില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരേയും ബന്ധുക്കളെയും എല്ലാം നിയമിക്കുന്നതും ഫാസിസ്‌റ്റ് സര്‍ക്കാരിന്റെ ലക്ഷണമാണ്. മുണ്ടുടുത്ത ഹിറ്റ്‌ലര്‍ ആണോ ഇവിടെ ഭരിക്കുന്നതെന്ന് തോന്നിപ്പോകുമെന്നും വൈദികര്‍ വിമർശിച്ചു.
Malabar News: ആദിവാസി സാക്ഷരത പരീക്ഷ; അട്ടപ്പാടിയിൽ 2,297 പേർ പരീക്ഷ എഴുതി