കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി വിവാദം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. പോലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പിന്നാലെയാണ് ഇഡിയും കേസ് അന്വേഷിക്കുന്നത്. തടികടത്ത് മാഫിയയും ഉദ്യോഗസ്‌ഥരും തമ്മിൽ വ്യാപക കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ നിഗമനം. കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്‌ഥർ വിവരശേഖരണം തുടങ്ങി. ആരോപണവിധേയരായ വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്‌ഥരുടെ മുൻകാല സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.
റവന്യൂ ഉദ്യോഗസ്‌ഥരുടെ പരാതിയിൽ പോലീസും വനംവകുപ്പും സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നുണ്ട്. വയനാട്, എറണാകുളം ജില്ലകളിലായുള്ള അന്വേഷണത്തിൽ, തട്ടിപ്പിന് പിന്നിൽ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ഉദ്യോഗസ്‌ഥർ കമ്മീഷൻ വ്യവസ്‌ഥയിൽ കാര്യമായ സഹായങ്ങൾ ചെയ്‌ത് നൽകിയിട്ടുണ്ട്. ഇടപാട് ഉറപ്പിക്കുന്നതിനായി വലിയ തോതിൽ കള്ളപ്പണം കൈമാറിയെന്നും സൂചനയുണ്ട്.
ആരോപണ വിധേയരായ ഉദ്യോഗസ്‌ഥരുടെ മുൻകാല പശ്‌ചാത്തലം ഇഡി വിശദമായി പരിശോധിക്കും. ബാങ്ക് ഇടപാടുകളും അടുത്തിടെ നടത്തിയ ഭൂമി രജിസ്‌ട്രേഷനും അന്വേഷണ പരിധിയിൽ വരും. പോലീസ്, റവന്യൂ ഉദ്യോഗസ്‌ഥരുമായും ഇക്കാര്യത്തിൽ ഇഡി ആശയവിനിമയം നടത്തും. വയനാട്ടിലെ വിവാദ മരവ്യവസായ ഏജൻസിയുടെ ഓഡിറ്റ് വിവരങ്ങളും ഇഡി പരിശോധിക്കും.
Read also: വിസാ കാലാവധി തീർന്ന ഇന്ത്യക്കാർക്കും ബഹ്‌റൈനിൽ സൗജന്യ വാക്‌സിനേഷൻ നൽകും