വയനാട്: കുറിച്യാട് റേഞ്ചിൽ നിർമിക്കുന്ന വന്യമൃഗങ്ങൾക്കായുള്ള പുനരധിവാസ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഒരേസമയം നാല് കടുവകളെ താമസിപ്പിക്കാൻ കഴിയുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം ഒരുമാസത്തിനുള്ളിൽ ആരംഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കുറിച്യാട് റേഞ്ചിലെ പച്ചടിയിലാണ് വയനാട് വന്യജീവി സങ്കേതം ആരംഭിക്കുന്നത്. സംസ്‌ഥാനത്തെ ആദ്യത്തെ കടുവാ പുനരധിവാസ സങ്കേതമായാണ് കേന്ദ്രം ഉയരുക.
പാലിയേറ്റിവ് കെയർ എന്ന സങ്കൽപ്പത്തിലാണ് കേന്ദ്രം പണിയുന്നത്. പച്ചടിയിലെ വനലക്ഷ്‌മി കുരുമുളക് തോട്ടത്തിലെ അഞ്ച് ഏക്കർ സ്‌ഥലത്താണ് 90 ലക്ഷം രൂപാ ചിലവിൽ പുനരധിവാസ കേന്ദ്രം ഉയരുന്നത്. നാല് മുറികളുള്ള കൂടുകളുടെ നിർമാണം പൂർത്തിയായി. പിടികൂടുന്ന മൃഗങ്ങളെ പൂർണമായി സുരക്ഷിത വേലിക്കുള്ളിലാക്കും. സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന് ചുറ്റും വലിയ കിടങ്ങുകളും കുഴിച്ചിട്ടുണ്ട്. നിലവിൽ സ്‌റ്റാഫ് ക്വാർട്ടേഴ്‌സ്, സ്‌റ്റോറേജ് റൂം, കുടിവെള്ള കണക്‌ഷൻ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പിടികൂടുന്ന വന്യമൃഗങ്ങളെ ചികിൽസിക്കാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തും. വയനാട്ടിൽ നിന്ന് പിടികൂടുന്ന കടുവകളെ നെൻമാറയിലോ തിരുവനന്തപുരത്തോ എത്തിക്കാറായിരുന്നു പതിവ്. എന്നാൽ, കേന്ദ്രം ഉയരുന്നതോടെ ഈ രീതിക്ക് മാറ്റം വരും. രണ്ടു വർഷത്തിനിടെ ഏഴ് കടുവകളെയാണ് വനംവകുപ്പ് വയനാട്ടിൽ നിന്ന് പിടികൂടിയത്. ഇനിമുതൽ, പിടികൂടുന്ന കടുവകളെയും പുലികളെയും കേന്ദ്രത്തിൽ താമസിപ്പിക്കാനാകും.
വയനാട്ടിലെ വനത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. വളർത്ത് മൃഗങ്ങൾക്കൊപ്പം മനുഷ്യർക്കും വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നുണ്ട്. ബന്ദിപ്പൂർ, നാഗർഹോള കടുവാ സങ്കേതത്തിൽ നിന്നും വന്യജീവി സങ്കേതത്തിൽ നിന്നുമാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് കടുവകൾ എത്തുന്നത്. 2018ലെ സെൻസസ് അനുസരിച്ച് സംസ്‌ഥാനത്തെ 190 കടുവകളിൽ 80 എണ്ണവും ഉള്ളത് വായനാട്ടിലാണ്. അതേസമയം, കേന്ദ്രം തുടങ്ങുന്നതോടെ വന്യമൃഗ ശല്യത്തിന് ഒരുപരിധിവരെ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Read Also: സർക്കാർ അനുമതി ലഭിച്ചാലും തിയേറ്ററുകൾ തുറക്കില്ല; ഉടമകൾ